ആൾക്കൂട്ടത്തിനു മുന്നിൽ യുവാവ് മൊബൈൽ ടവറിൽ ജീവനൊടുക്കി
Mail This Article
മാവേലിക്കര ∙ കുടുംബവഴക്കിനെത്തുടർന്നു പൊലീസിനെ സമീപിച്ച ശേഷം മൊബൈൽ ടവറിൽ കയറിയ യുവാവ് ആളുകളുടെയും പൊലീസിന്റെയും കൺമുന്നിൽ തൂങ്ങിമരിച്ചു. വനിതാ സെല്ലിൽ നൽകിയ പരാതി ഭാര്യ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച ശേഷമായിരുന്നു സംഭവം. ചെട്ടികുളങ്ങര ഈരേഴ വടക്ക് കോട്ടയുടെ വടക്കതിൽ പ്രഭാകരന്റെ മകൻ ശ്യാംകുമാർ (ഗണപതി-33) ആണ് ഇന്നലെ ഉച്ചയ്ക്കു 2.45ന് ബിഎസ്എൻഎൽ കെട്ടിടത്തിലെ ടവറിൽ ജീവനൊടുക്കിയത്.
ഭാര്യയെത്തി പരാതിയില്ലെന്ന് എഴുതി നൽകിയാൽ താഴെയിറങ്ങാമെന്നു ശ്യാംകുമാർ പറഞ്ഞതനുസരിച്ച് പൊലീസ് ഭാര്യയെ സ്ഥലത്തെത്തിച്ചു. ഭാര്യയ്ക്കു മുൻപിൽ മരിക്കാനാണു വിളിച്ചുവരുത്തിയതെന്നു പറഞ്ഞ് ഉടുത്തിരുന്ന മുണ്ടുകൊണ്ട് കുരുക്കുണ്ടാക്കി ടവറിൽ തൂങ്ങാൻ ശ്രമിച്ചപ്പോൾ കുരുക്കഴിഞ്ഞു ടവറിന്റെ മധ്യേയുള്ള തട്ടിൽ വീണു. ഈ സമയത്തു ഭാര്യയെ പൊലീസ് സ്ഥലത്തുനിന്നു മാറ്റി. അഗ്നിരക്ഷാസേന ടവറിലേക്കു കയറിയെങ്കിലും ശ്യാംകുമാർ കൂടുതൽ മുകളിലേക്കു കയറി കുരുക്കിട്ടു ജീവനൊടുക്കുകയായിരുന്നു.
കുടുംബപ്രശ്‌നങ്ങളെത്തുടർന്നു ശ്യാംകുമാറിനെതിരെ ഭാര്യ പ്രിയ കഴിഞ്ഞ ദിവസം വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ ഭാര്യയ്ക്കെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയ ശ്യാംകുമാർ, ഭാര്യയെ സ്റ്റേഷനിലേക്കു വിളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
പൊലീസ് ഇതു കാര്യമായെടുത്തില്ല എന്നാരോപിച്ചാണ് ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
English Summary: Youth suicide on mobile tower in Mavelikara