ഉപേക്ഷിച്ചില്ല, കരളുറപ്പ്; ആനി ശിവ ഇനി ആക്ഷൻ ഹീറോ
Mail This Article
വർക്കല(തിരുവനന്തപുരം) ∙ നാട്ടുകാരാലും വീട്ടുകാരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടിവന്ന ആനി ശിവ എന്ന എസ്.പി.ആനി(31) തിരിച്ചെത്തുന്നു – വർക്കല പൊലീസ് സ്റ്റേഷനിലെ പുതിയ വനിതാ സബ് ഇൻസ്പെക്ടർ ആയി.
19–ാം വയസ്സിൽ ജീവിതപങ്കാളിക്കു പിന്നാലെ വീട്ടുകാരും കൈവിട്ടപ്പോൾ പകച്ചുനിൽക്കാതെ പോരാടി ജീവിതം തിരിച്ചുപിടിച്ച കഥയാണ് ആനിയുടേത്. ചെറുപ്രായത്തിൽ അമ്മയായ കാഞ്ഞിരംകുളം സ്വദേശിയായ ആനി എല്ലാവരാലും തിരസ്കരിക്കപ്പെട്ടപ്പോൾ കുഞ്ഞുമായി ബന്ധുവീട്ടിലെ ചായ്പിൽ കുറെ നാൾ കഴിഞ്ഞു.
പല ഇടങ്ങളിൽ മാറി മാറി താമസിച്ചു. ജോലികൾ പലതു ചെയ്തു. വീടുകൾതോറും അവശ്യസാധനങ്ങൾ എത്തിച്ചും ഇൻഷുറൻസ് ഏജന്റായും ശിവഗിരി തീർഥാടന വേളയിൽ നാരങ്ങാവെളളവും ഐസ്ക്രീമും വിറ്റും ജീവിതം കരുപ്പിടിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ എല്ലായ്പ്പോഴും വിജയിച്ചില്ലെങ്കിലും പതറിയില്ല. സോഷ്യോളജി ബിരുദത്തിന്റെ ബലത്തിൽ സർക്കാർ ജോലി എന്ന സ്വപ്നവുമായി ഇതിനിടെ പരീക്ഷാ പരിശീലന കേന്ദ്രത്തിൽ ചേർന്നു.
പൊലീസ് എസ്ഐ ആവുകയെന്ന മോഹം ഒടുവിൽ സാധ്യമാവുന്നത് പത്ത് വർഷത്തിന് ഇപ്പുറമാണ്. ഐസ്ക്രീമും മറ്റും വിറ്റു ജീവിച്ച അതേ സ്ഥലത്ത് തന്നെയാണ് ആനി എസ്ഐ ആയി എത്തുന്നത്.. ഇതിലും വലുതായി എങ്ങനെയാണ് എന്റെ ഇന്നലെകളോട് പ്രതികാരം ചെയ്യുക എന്ന ആനിയുടെ ഫെയ്സ്ബുക് കമന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
2014 ൽ എസ്ഐ പരീക്ഷയാണ് ആദ്യമെഴുതിയതെങ്കിലും പിന്നാലെ വന്ന സിപിഒ പരീക്ഷയാണ് ആദ്യം വിജയിച്ചത്. മൂന്നു വർഷം എസ്എപി ക്യാംപിലായിരുന്നു ഡ്യൂട്ടി. വീണ്ടും എസ്ഐ പരീക്ഷ എഴുതി. 2019ൽ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ പ്രബേഷൻ കഴിഞ്ഞു ദിവസങ്ങൾക്ക് മുൻപാണ് ആദ്യ നിയമനവുമായി വർക്കലയിലെത്തിയത്. ഏഴാം ക്ലാസുകാരൻ മകൻ ശിവസൂര്യ തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥിയാണ്.
English Summary: Women sub inspector Anie Siva