സ്വർണക്കടത്ത് അപകട ദിവസം രാമനാട്ടുകരയിൽ വേറെ സംഘവും
Mail This Article
കോഴിക്കോട് ∙ രാമനാട്ടുകര വാഹനാപകടം നടന്ന ദിവസം അർജുൻ ആയങ്കിയുടെ കാറിനെ പിന്തുടർന്ന കൂട്ടത്തിൽ മഞ്ചേരിയിൽ നിന്നുള്ള നാലംഗ സംഘവും. കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ ഷിഹാബിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമാണ് കൊടുവള്ളി, ചെർപ്പുളശ്ശേരി സംഘങ്ങൾക്കൊപ്പം ഉണ്ടായിരുന്നത്. വർഷങ്ങളായി കുഴൽപ്പണം, സ്വർണക്കടത്ത് ഇടപാടുകൾ നടത്തുന്ന ഷിഹാബിന് ക്വട്ടേഷൻ നൽകിയത് ടി.കെ.സൂഫിയാനാണ്.
ഷിഹാബിന്റെ നേതൃത്വത്തിലുള്ള നാലംഗം സംഘം ടാക്സി കാറിലാണ് വിമാനത്താവള പരിസരത്ത് എത്തിയത്. സൂഫിയാന്റെ സഹോദരൻ ഫിജാസുമായി ചേർന്നു പ്രവർത്തിക്കാനായിരുന്നു ഇവർക്കുള്ള നിർദേശം. ഇവരെത്തിയ കാർ പൊലീസ് കണ്ടെത്തി. ഡ്രൈവറെ ചോദ്യം ചെയ്തു. നാലു പേരെയും വിമാനത്താവളത്തിലെത്തിച്ച ശേഷം മടങ്ങിയെന്നാണു ഡ്രൈവറുടെ മൊഴി. ഇവിടെ വച്ച് ഇവർ ഫിജാസിന്റെ കാറിൽ കയറിയെന്നും, അപകടസമയത്ത് രാമനാട്ടുകര ഭാഗത്ത് ഉണ്ടായിരുന്നെന്നുമാണ് ഷിഹാബിന്റെയു ഫിജാസിന്റെയും മൊഴി. മഞ്ചേരി സംഘത്തിലെ മറ്റു 3 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേ സമയം സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയുടെ സംഘം ‘കൊടകര മോഡൽ’ കുഴൽപ്പണ കവർച്ചകളും നടത്തിയിട്ടുണ്ടെന്നു ചോദ്യം ചെയ്യലിൽ കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്.
Content Highlight: Gold Smuggling attempt case