പഴനിയിലെ ക്രൂര പീഡനം: തലശ്ശേരി പൊലീസ് കേസെടുത്തു
Mail This Article
കണ്ണൂർ ∙ തീർഥാടനത്തിനു പോയ സ്ത്രീ പഴനിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്തു. പീഡനത്തിനിരയായ സ്ത്രീയിൽ നിന്നും ഭർത്താവിൽ നിന്നും പൊലീസ് മൊഴിയെടുത്തു. മനസ്സാക്ഷിയെ നടുക്കുന്ന പീഡന വിവരങ്ങൾ ഇരുവരും പൊലീസ് മുൻപാകെ വെളിപ്പെടുത്തി. പ്രതികളെ കണ്ടെത്താനായി മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിവരങ്ങൾ പഴനി പൊലീസിനു കൈമാറുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു. തലശ്ശേരി ഡിവൈഎസ്പി മൂസ വള്ളിക്കാടനെ അന്വേഷണ ചുമതല ഏൽപിച്ചു.
ഭർത്താവിന്റെ കൺമുൻപിൽ വച്ച് ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒരു രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിക്കുകയും ബീയർ കുപ്പി ഉപയോഗിച്ച് രഹസ്യ ഭാഗങ്ങളിൽ പരുക്ക് ഏൽപിക്കുകയും ചെയ്ത സംഭവം മലയാളമനോരമ കഴിഞ്ഞദിവസം വാർത്തയാക്കിയതിനെ തുടർന്നാണ് ഡിജിപിയുടെ നിർദേശപ്രകാരം പൊലീസിന്റെ അടിയന്തര ഇടപെടൽ.
കേരളത്തിൽ നിന്നു പഴനിയിൽ തീർഥാടനത്തിനു പോയ ദമ്പതികൾക്കാണ് ദുരന്തം നേരിടേണ്ടി വന്നത്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയത്. കേരള ഡിജിപിക്കു ലഭിച്ച പരാതി സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറിയിരുന്നു.
സംഭവം നടന്നതു സിറ്റി പൊലീസ് പരിധിയിലല്ലെങ്കിലും പരാതിക്കാരി ആദ്യം ചികിത്സ തേടിയത് തലശ്ശേരി ഗവ.ജനറൽ ആശുപത്രിയിലായിരുന്നു എന്നതു പരിഗണിച്ചാണ് അവിടെ കേസെടുത്തത്. ജൂൺ 19നാണ് കേസിനാസ്പദമായ സംഭവം.
മൊഴിയെടുക്കൽ മണിക്കൂറുകളോളം നീണ്ടു. ചികിത്സിക്കുന്ന ഡോക്ടറുടെയും മൊഴി രേഖപ്പെടുത്തി. ചികിത്സാ രേഖകളും മറ്റും പരിശോധിച്ചു. ചികിത്സയിൽ തുടരുന്ന സ്ത്രീയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
English Summary: Malayali women raped in Pazhani: Police register case