ADVERTISEMENT

കൊച്ചി ∙ അഡ്മിനിസ്ട്രേറ്ററുടെ ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ദ്വീപുവാസികൾ. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ വൻ പ്രക്ഷോഭ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്നാണു വിവരം. കഴിഞ്ഞ തവണ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപു സന്ദർശിച്ചപ്പോൾ കർശനമായ കോവിഡ് ലോക്‌ഡൗണും കർഫ്യൂവും നിലനിന്നിരുന്നതിനാൽ പുറത്തിറങ്ങിയുള്ള പ്രതിഷേധത്തിന് ദ്വീപുവാസികൾക്ക് കാര്യമായ അവസരം ലഭിച്ചിരുന്നില്ല. നിലവിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചതിനാൽ പ്രതിഷേധങ്ങളുടെ വേലിയേറ്റം തന്നെ ദ്വീപിലുണ്ടായേക്കും. പ്രതിഷേധം കടുക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു കനത്ത സുരക്ഷയാണു പട്ടേലിനായി ഒരുക്കുന്നത്.

പ്രക്ഷോഭത്തിനു ചുക്കാൻ പിടിക്കുന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ എല്ലാ ഭാരവാഹികളോടും ഈയാഴ്ച തന്നെ ദ്വീപിൽ എത്താൻ കോർ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കോർ കമ്മിറ്റി യോഗം ചേർന്നു വിശദമായ പ്രതിഷേധ പരിപാടികൾക്കു രൂപം നൽകാനാണു ഫോറം തീരുമാനം. അഡ്മിനിസ്ട്രേറ്ററെ ഇത്തവണ നേരിൽ കാണാനും ഭാരവാഹികൾ ശ്രമം നടത്തുന്നുണ്ട്.

കഴിഞ്ഞ സന്ദർശന വേളയിൽ നേതാക്കളെ കാണാൻ പട്ടേൽ തയാറായിരുന്നില്ല. ഇക്കുറിയും സമയം അനുവദിക്കാതെ മുഖം തിരിച്ചാൽ സമരവുമായി ലക്ഷദ്വീപ് ഒന്നടങ്കം തെരുവിലിറങ്ങുന്നതും പരിഗണനയിലുണ്ട്. ദ്വീപിലെ വില്ലേജ് ദ്വീപ് പഞ്ചായത്ത് ഭരണസമിതികളും അഡ്മിനിസ്ട്രേറ്ററെ കാണാൻ ശ്രമം നടത്തുന്നുണ്ട്. അഡ്മിനിസ്ട്രേറ്റർ 14ന് എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അവസാന നിമിഷം ഇതു മാറ്റിവച്ചു. 27ന് പട്ടേൽ ദ്വീപിലെത്തുമെന്നാണു പുതിയ വിവരം.

സുരക്ഷയൊരുക്കാനുള്ള സൈനികർ ആഴ്ചകൾക്കു മുൻപേ കവരത്തിയിലെത്തി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. രണ്ടാഴ്ചത്തെ അവധിയിലുള്ള ലക്ഷദ്വീപ് കലക്ടർ എസ്.അസ്ഗർ അലിയും 26ന് മടങ്ങിയെത്തും.

മംഗളൂരുവിൽ നിന്നു ലക്ഷദ്വീപിലേക്കു യാത്രാക്കപ്പൽ സർവീസ് ആരംഭിക്കുന്നതുൾപ്പെടെയുള്ള വൻ തീരുമാനങ്ങൾ അ‍ഡ്മിനിസ്ട്രേറ്ററുടെ ഈ സന്ദർശനത്തിൽ ഉണ്ടായേക്കും. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ പരമപ്രധാനമായ ഒട്ടേറെ പദ്ധതികൾ സംബന്ധിച്ചുള്ള അവസാനവട്ട ചർച്ചകളും നടപടിക്രമങ്ങളും ലക്ഷദ്വീപ് ഭരണകൂടം പൂർത്തിയാക്കിക്കഴിഞ്ഞു. അഡ്മിനിസ്ട്രേറ്റർ എത്തിയാലുടൻ ഇവ പരിഗണിക്കുകയും അംഗീകാരം നൽകുകയും ചെയ്യുമെന്നാണു വിവരം.

English Summary: Administrator Praful Khoda Patel to visit lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com