ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുവേളയിലുണ്ടായ രാഷ്ട്രീയപ്രശ്നങ്ങളാണ് മന്ത്രി ശശീന്ദ്രനെതിരായ ആരോപണത്തിനു പിന്നിലെന്നു സൂചന. കുണ്ടറയിൽ എൻസിപി നേതാവ് ജി.പത്മാകരൻ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണത്തിനു പാർട്ടി നിയോഗിച്ച സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് യുവതിയുടെ വീട്ടിലെത്തി പിതാവിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു വേളയിൽ യുവതി ബിജെപി സ്ഥാനാർഥിയായി മത്സരിച്ചപ്പോഴത്തെ പോസ്റ്ററിന്റെ ചിത്രം എൻസിപിയുടെ വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് അപക്വമായിപ്പോയി എന്ന വിലയിരുത്തലാണ് റിപ്പോർട്ടിലെന്ന് അറിയുന്നു. റിപ്പോർട്ട് ഇന്നലെ രാത്രി തന്നെ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്കു കൈമാറി. 

പത്മാകരനും നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ്.രാജീവിനു മെതിരെ കുണ്ടറ പൊലീസ് കേസ് എടുത്തെങ്കിലും യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമേ തുടർനടപടി ഉണ്ടാകൂ. യുവതിയുടെ കയ്യിൽ പിടിച്ചെന്നു പറയുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രിയെ കണ്ട് എല്ലാം പറഞ്ഞുവെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു. പറഞ്ഞതു സ്വീകാര്യമാണോയെന്നു മുഖ്യമന്ത്രിയാണു പറയേണ്ടത്. തനിക്കു ജാഗ്രതക്കുറവുണ്ടായെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദം സിപിഎം വിശദമായി ചർച്ച ചെയ്തിട്ടില്ലെന്ന് ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പ്രതികരിച്ചു.

ശശീന്ദ്രൻ രാജിവയ്ക്കേണ്ടെന്ന് എൻസിപി കേന്ദ്ര നേതൃത്വം

ന്യൂഡൽഹി ∙ പീഡന പരാതി ഒത്തുതീർക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വം വിലയിരുത്തി. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പീഡനം സംബന്ധിച്ച് യുവതിയുടെ പരാതിയിൽ പൊലീസ് നിയമപരമായ നടപടി സ്വീകരിക്കും. അതിൽ പാർട്ടി ഇടപെടില്ല. വിഷയം കൈകാര്യം ചെയ്തതിൽ ശശീന്ദ്രനു ജാഗ്രതക്കുറവുണ്ടായി എന്നും സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു.

മന്ത്രിയായി ശശീന്ദ്രൻ ഉണ്ടാകരുത്: സതീശൻ

തിരുവനന്തപുരം ∙ നിയമസഭാ സമ്മേളനം തുടങ്ങുന്ന ഇന്ന് എ.കെ.ശശീന്ദ്രൻ മന്ത്രിയായി സഭയിൽ ഉണ്ടാകരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. യുവതിയെ കടന്നു പിടിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണം – വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

ഗവർണർക്ക് കത്ത് നൽകി

ന്യൂഡൽഹി ∙ മന്ത്രി എ.കെ. ശശീന്ദ്രനെ രാജിവയ്പ്പിക്കാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപി ഗവർണർക്കു കത്തു നൽകി.

English Summary: Minister AK Saseendran Phone call row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com