അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്: യുവതിക്കായി തിരച്ചിൽ
Mail This Article
ആലപ്പുഴ ∙ എൽഎൽബി ജയിക്കാതെ വ്യാജ വിവരങ്ങൾ നൽകി അഭിഭാഷകവൃത്തി നടത്തിയ യുവതിയെ കണ്ടെത്താൻ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നു. വിവരം പുറത്തായതോടെ ഒളിവിലായ കുട്ടനാട് രാമങ്കരി നീണ്ടിശേരിയിൽ സെസി സേവ്യറിന്റെ (27) ഫോൺ സ്വിച്ച് ഓഫ് ആണ്.
സെസി മാർച്ചിൽ നാടുവിട്ടെന്നാണു പൊലീസ് കരുതിയിരുന്നത്. എന്നാൽ, അതിനുശേഷം നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലാണ് ലൈബ്രേറിയനായി ജയിച്ചതെന്നും ഒരാഴ്ച മുൻപുവരെ ഇവർ ആലപ്പുഴയിലുണ്ടായിരുന്നുവെന്നും അഭിഭാഷകർ പറഞ്ഞു.
ആൾമാറാട്ടം, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് സെസിക്കെതിരെ കേസെടുത്തിട്ടുള്ളത്. സെസി അംഗത്വം നേടാൻ നൽകിയ രേഖകൾ ബാർ അസോസിയേഷനിൽ നിന്നു നഷ്ടപ്പെട്ടതായി ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു. ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഈ രേഖകൾ യുവതി തന്നെ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നാണു സംശയിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയുടെ റോൾ നമ്പറാണ് അംഗത്വമെടുക്കുമ്പോൾ നൽകിയതെന്നു ബാർ അസോസിയേഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 15ന് ഇതു സംബന്ധിച്ച് ഊമക്കത്ത് ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. സെസിയോട് 24 മണിക്കൂറിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന്, അസോസിയേഷനിൽ നിന്നു പുറത്താക്കി. പിന്നീടാണ് അസോസിയേഷൻ പൊലീസിൽ പരാതി നൽകിയത്.
Content Highlights: Fake advocate Sesy Saviour