ജനകോടികളുടെ പ്രാർഥനയും തുണച്ചില്ല; ഇമ്രാൻ ഇനി വേദനകളില്ലാ ലോകത്ത്...
Mail This Article
കോഴിക്കോട് ∙ കളിചിരികളുമായി അവൻ തിരികെയെത്തുന്നതു കാത്തിരുന്ന കുടുംബത്തിനു ദുഃഖത്തിന്റെ ബലിപെരുന്നാൾ ദിനം ബാക്കിവച്ചായിരുന്നു കുഞ്ഞ് ഇമ്രാന്റെ മടക്കം. സർക്കാരിന്റെയും കോടതിയുടെയും ഇടപെടലുകൾ അൽപം നേരത്തെ ഉണ്ടായിരുന്നെങ്കിൽ ഇമ്രാന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന കുടുംബത്തിന്റെ വേദന ബാക്കി.
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ഗവ.മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലായിരുന്ന 6 മാസം പ്രായമുള്ള ഇമ്രാൻ 20ന് അർധരാത്രിയാണ് മരിച്ചത്. ഇമ്രാന്റെ ചികിത്സയ്ക്കായി സുമനസ്സുകൾ 16.5 കോടി രൂപ കണ്ടെത്തിയെങ്കിലും വൈകിപ്പോയി. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ഏതറ്റം വരെയും പോകാൻ തയാറായ അച്ഛൻ പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ കഠിന പരിശ്രമങ്ങളാണ് ഇതോടെ അവസാനിച്ചത്. ജനുവരി 14ന് ജനിച്ച കുട്ടിക്ക് 17 ദിവസത്തിനുള്ളിൽ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. മരുന്നിന് 18 കോടി രൂപ വേണ്ടിവരുമെന്നു മനസ്സിലാക്കിയ ആരിഫ് അപ്പോൾ തന്നെ പരിശ്രമം തുടങ്ങി.
സഹായത്തിനായി സർക്കാരിനെ സമീപിച്ചു. സമാന സ്ഥിതിയിൽ മഹാരാഷ്ട്രയിൽ ഒരു കുട്ടിക്ക് സർക്കാർ ഇടപെട്ട് സഹായം എത്തിച്ചതാണ് ആരിഫിനു പ്രചോദനമായത്. അന്നു മന്ത്രിയായിരുന്ന കെ.കെ.ശൈലജയെ നേരിൽ കണ്ട് ആരിഫ് സഹായമഭ്യർഥിച്ചു. മറ്റു രാഷ്ട്രീയ നേതാക്കളെയും കണ്ടിരുന്നു. എന്നാൽ, സർക്കാരിന്റെ ഭാഗത്തു നിന്നു പിന്തുണ ലഭിച്ചില്ല. തുടർന്നു സഹായം ആവശ്യപ്പെട്ട് ആരിഫ് ഹൈക്കോടതിയെ സമീപിച്ചു. അപ്പോഴേക്കും കുട്ടിയുടെ നില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്നു കുഞ്ഞിനെ ഗവ.മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലേക്കു മാറ്റി.
സർക്കാരിനോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും അതു നീണ്ടു. പിന്നീട് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കേസ് വീണ്ടും നീളുമെന്നു മനസ്സിലാക്കിയതോടെയാണ് ആരിഫ് ക്രൗഡ് ഫണ്ടിങ്ങിന്റെ സാധ്യത തേടിയത്. ഇമ്രാന്റെ ചികിത്സാ ഫണ്ടിലേക്കു ലഭിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ അടുത്ത ദിവസം യോഗം ചേർന്നു തീരുമാനമെടുക്കുമെന്ന് ഇമ്രാൻ ചികിത്സാ സഹായ സമിതി ചെയർമാൻ മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു.
English Summary: SMA affected baby Imran died in Malappuram