കരുവന്നൂർ: ഒൻപതംഗ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഉടൻ സമർപ്പിക്കും
Mail This Article
തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിനു സഹകരണ വകുപ്പ് നിയോഗിച്ച ഒൻപതംഗ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് തയാറായെന്നു സൂചന. സംസ്ഥാന സഹകരണ റജിസ്ട്രാർക്ക് അന്വേഷണ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും. അതേസമയം, പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കാൻ ക്രൈം ബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറത്തിറക്കുമെന്നു വിവരമുണ്ടായിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
സഹകരണ റജിസ്ട്രാർ പി.ബി.നൂഹിന്റെ നിർദേശ പ്രകാരം അഡീഷനൽ റജിസ്ട്രാറും സംഘവും ഒരാഴ്ച മുൻപാണു ബാങ്കിൽ പരിശോധന തുടങ്ങിയത്. ബാങ്കിന്റെ ആസ്തി, ബാധ്യത, തട്ടിപ്പിന്റെ ആഴം, നടന്ന ക്രമക്കേടുകൾ എന്നിവ തരംതിരിക്കുന്ന ജോലി ഏറെക്കുറെ ഇവർ പൂർത്തിയാക്കിയെന്നാണു വിവരം. അന്തിമ റിപ്പോർട്ടിന് 30 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. സമാന തട്ടിപ്പുകൾ നടന്ന മറ്റു സഹകരണ സ്ഥാപനങ്ങളിലും സംഘത്തിന്റെ പരിശോധന നടക്കും. തെറ്റുകൾ തിരുത്തി സഹകരണ സ്ഥാപനങ്ങളെ എങ്ങനെ മുന്നോട്ടു നയിക്കാനാകും എന്ന കാര്യത്തിലെ ശുപാർശകൾക്കാകും അന്തിമ റിപ്പോർട്ടിൽ പ്രഥമ പരിഗണന.
ക്രൈം ബ്രാഞ്ച് അന്വേഷണം സംബന്ധിച്ച അവ്യക്തതകൾ ഇപ്പോഴും തുടരുകയാണ്. പ്രതികൾക്കായി തിരച്ചിൽ നോട്ടിസ് പുറത്തിറക്കുമെന്ന് ഇവർ സൂചന നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. എന്താണു തടസ്സമെന്നു വിശദീകരിക്കാൻ അന്വേഷണ സംഘം തയാറായിട്ടുമില്ല.
English Summary: Karuvannur bank fraud case, investigation