ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്തു കേസിലും ഡോളർ കടത്തു കേസിലും ഉന്നത ഇടപെടൽ ഉണ്ടായെന്നു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ. എന്നാൽ, ഇടപെട്ടത് ആരെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സർക്കാരിന്റെയും മന്ത്രിമാരടക്കമുള്ളവരുടെയും ഇടപെടൽ സംബന്ധിച്ചു താൻ മുൻപു പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അതെല്ലാം വാസ്തവമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താനോ കസ്റ്റംസോ സ്വാധീനത്തിനു വഴങ്ങിയില്ലെന്നും കമ്മിഷണർ വെളിപ്പെടുത്തി. മഹാരാഷ്ട്രയിലെ ഭിവാൻഡിയിലേക്കു സ്ഥലംമാറിപ്പോകുന്നതിനു മുന്നോടിയായി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജൻസികൾക്കെതിരെ കേരളം പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം രാജ്യത്തെവിടെയും കേട്ടുകേൾവിയില്ലാത്തതാണ്. കേന്ദ്ര ഏജൻസികൾ നിയമപരമായ പരിധിക്കകത്തു നിന്നാണു പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന് അതിൽ കാര്യമൊന്നുമില്ല. സംസ്ഥാനം ചെയ്യേണ്ട കാര്യത്തിന്മേൽ ഞാനൊരു കമ്മിഷനെ വച്ചാൽ എങ്ങനെയിരിക്കും?

കസ്റ്റംസിന് ആരെയും ഭയക്കേണ്ട കാര്യമില്ല. കേരള മുഖ്യമന്ത്രിക്കു കീഴിലുള്ള ഉദ്യോഗസ്ഥരല്ല ഞങ്ങൾ. കേന്ദ്ര ധനമന്ത്രിക്കാണു ഞങ്ങൾ റിപ്പോർട്ട്് ചെയ്യുന്നത്.കേന്ദ്ര സർക്കാരും കസ്റ്റംസ് ഓഫിസും കോടതിയുമെല്ലാം പിന്തുണ നൽകുമ്പോൾ നിയമപ്രകാരം മാത്രം പ്രവർത്തിച്ച ഞങ്ങൾ ഭയപ്പെടേണ്ട കാര്യമെന്താണ്? താൻ മാത്രമാണു കേരളത്തിൽനിന്നു പോകുന്നത്; അന്വേഷണസംഘം ഇവിടെത്തന്നെയുണ്ടെന്നു‌ം സുമിത് കുമാർ പറഞ്ഞു.

‘കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരായ അക്രമങ്ങൾ പൊലീസ് നടപടിയെടുത്തില്ല’

കൊച്ചി∙ സ്വർണക്കടത്തു കേസുകൾ അന്വേഷ‌ിക്കവേ തനിക്കും കസ്റ്റംസ് ഉദ്യോഗസ്ഥർക്കു‌ം നേരെയുണ്ടായ അക്രമങ്ങളെക്കുറിച്ച‌്, പരാതിപ്പെട്ടിട്ടും കേരള പൊലീസ് നടപടിയെടുത്തില്ലെന്നും കുറ്റപത്രം പോലും സമർപ്പിച്ചില്ലെന്നും കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ. സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ കാരണംകാണിക്കൽ നോട്ടിസുകൾ നൽകിക്കഴിഞ്ഞു. സ്വർണക്കടത്തു കേസിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാനുള്ള അനുമതിയുമായി. ഡോളർ കേസിൽ ഇന്ത്യയിലുള്ള പ്രതികൾക്കെല്ലാം നൽകാനുള്ള കാരണംകാണിക്കൽ നോട്ടിസിൽ ഒപ്പുവച്ചു കഴിഞ്ഞു. രാജ്യം വിട്ട ഏതാനും നയതന്ത്ര ഉദ്യോഗസ്ഥർക്കു മാത്രമാണു നോട്ട‌ിസ് നൽകാനുള്ളത്.

sumit-kumar-customs
സുമിത് കുമാർ

കേസുകളിൽ ഭരണകക്ഷിയുടെ ഇടപെടൽ ഉണ്ടായോ എന്ന ചോദ്യത്തിനു പാർട്ടികളും കസ്റ്റംസുമായി ബന്ധമില്ലെന്നായിരുന്നു മറുപടി. ഒരു വ്യക്തിയും ഭരണഘടനയേക്കാൾ വലുതല്ല. ആരും നിയമത്തിന് അതീതരുമല്ല. ഭരണഘടനാ സ്ഥാനങ്ങൾക്കു നിയമലംഘനത്തിനു പരിരക്ഷ ലഭിക്കില്ല. ‘അവർ എനിക്കെതിരെ കോടതിയലക്ഷ്യക്കേസ് നൽകി. നിയമസഭയിൽ അവകാശലംഘന നീക്കം നടത്തി. ഒന്നും എവിടെയുമെത്തിയില്ല. ഇഡിക്കും കസ്റ്റംസിനുമെതിരെ ചില എഫ്ഐആർ റജിസ്റ്റർ ചെയ്തു. അതും എവിടെയുമെത്തിയില്ല. ഹൈക്കോടതി അവ റദ്ദാക്കി. ഞങ്ങൾക്കു പരാതികളൊന്നുമില്ല. അവർ ശ്രമിച്ചുകൊണ്ടേയിരിക്കട്ടെ.’–സുമിത് കുമാർ പറഞ്ഞു. ‘അവർ’ ആരാണെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം പറഞ്ഞില്ല.

കസ്റ്റംസ് അടക്കമുള്ള ഏജൻസികളെ കേന്ദ്രം സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുകയാണെന്ന വാദം അസംബന്ധമാണ്. കുറ്റം ചെയ്തവർ സ്വാധീനിക്കാൻ ശ്രമിക്കും. അതുണ്ടായി. അവർക്കു ശ്രമം തുടരാം. കസ്റ്റംസിനെ സ്വാധീനിക്കാൻ പറ്റില്ലെന്ന സന്ദേശം വ്യക്തമായി നൽകാൻ ഞങ്ങൾക്കു സാധിച്ചിട്ടുണ്ട്. ഭരണകക്ഷികൾ വരും, പോകും. കസ്റ്റംസ് എന്നും നിലനിൽക്കും. കേരളത്തിൽനിന്നു തലയുയർത്തിപ്പിടിച്ചാണു പോകുന്നത്. സിവിൽ സർവീസിൽ ഇനിയും കാലാവധിയുണ്ട്. എന്നെങ്കിലും തിരിച്ചുവരില്ലെന്നും പറയാനാവില്ല–സുമിത് കുമാർ പറഞ്ഞു.

English Summary : Sumit Kumar on diplomatic baggage gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com