ശിവൻകുട്ടിയുടെ രാജി: പ്രക്ഷോഭത്തിന് യുഡിഎഫ്
Mail This Article
തിരുവനന്തപുരം ∙ നിയമസഭാ അക്രമക്കേസിൽ വിചാരണ നേരിടുന്ന മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു കൺവീനർ എം.എം.ഹസൻ അറിയിച്ചു. നാലിന് 140 മണ്ഡലങ്ങളിലും സർക്കാർ ഓഫിസുകൾക്കു മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ധർണ നടത്തും.
മാപ്പർഹിക്കാത്ത കുറ്റത്തിനു കോടതി നടത്തിയ പരാമർശം മാറ്റാൻ ഒരു വിചാരണയിലും അദ്ദേഹത്തിനു സാധ്യമല്ലെന്നു ഹസൻ പറഞ്ഞു. മന്ത്രി രാജിവയ്ക്കാതിരിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സ്പീക്കറുടെ പരാതിയിന്മേലാണു കേസെടുത്തത്. അല്ലാതെ സർക്കാരല്ല കേസുമായി പോയത്. ബജറ്റ് അവതരിപ്പിക്കാൻ പോയ മന്ത്രി കെ.എം.മാണിയെ വധിക്കാൻ പോലും ശ്രമം നടന്നോ എന്നു സംശയിക്കാവുന്ന അക്രമമാണു നടന്നത്. അദ്ദേഹത്തിനു പരുക്കുപറ്റിയിരുന്നെങ്കിൽ കേസ് ഇതിലും ഗുരുതരമാകുമായിരുന്നു. വിചാരണ നേരിടുന്നവർ എന്തിനു രാജിവയ്ക്കണം എന്ന മുഖ്യമന്ത്രിയുടെ ചോദ്യം മുൻകൂർ ജാമ്യമെടുക്കലാണ്. കോടതിയിൽ നിന്നു പരാമർശം ഉണ്ടാകുമ്പോഴെല്ലാം രാജിവയ്ക്കുന്ന രീതിയാണു കേരളത്തിലുളളത്.
തുടർ സമരങ്ങൾ ചർച്ച ചെയ്യാനായി അടുത്തയാഴ്ച യുഡിഎഫ് നേതൃയോഗം ചേരും. നിയമസഭയിലെ പ്രതിഷേധ പരിപാടികളുടെ കാര്യം യുഡിഎഫ് നിയമസഭാകക്ഷി യോഗം ആലോചിക്കും – ഹസൻ പറഞ്ഞു.
English Summary: UDF protest demanding minister sivankutty's resignation