ADVERTISEMENT

പാലക്കാട് ∙ ‘ലീഡർ വലിയ നാടകമൊന്നും കാണിക്കേണ്ട’ – കെ. കരുണാകരനോട് എ.കെ. ആന്റണി പറഞ്ഞ ഏറ്റവും കടുത്ത വാചകം ഒരുപക്ഷേ ഇതായിരിക്കും. 1992ലെ കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വയലാർ രവി എ.കെ.ആന്റണിയെ പരാജയപ്പെടുത്തിയതിനുശേഷം ഒരു ചടങ്ങിൽ കണ്ണിറുക്കി ചിരിയോടെ ലീഡർ അടുത്തുവന്നിരുന്നപ്പോഴാണ് ആന്റണി ഇതു പറഞ്ഞത്.

കേരള രാഷ്ട്രീയത്തിന്റെ ഒട്ടേറെ സുപ്രധാന മുഹൂർത്തങ്ങളുടെ സാക്ഷിയായ മുൻമന്ത്രി കെ. ശങ്കരനാരായണൻ തന്റെ ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ‘അനുപമം ജീവിതം’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

പാലക്കാട്ടെ സാധാരണ കുടുംബത്തിൽ ജനിച്ച് കോൺഗ്രസിൽ താഴെത്തട്ടിൽ നിന്നു തുടങ്ങി മന്ത്രിയും യുഡിഎഫ് കൺവീനറും ഗവർണറുമായ ‘ശങ്കർജി’യുടെ രാഷ്ട്രീയ ജീവിതം ആണ് ‘അനുപമം ജീവിത’ത്തിലൂടെ വെളിച്ചംകാണുന്നത്.

‘ചെമന്ത പയ്യൻ (വെളുത്തപയ്യൻ ) എന്നു വിളിച്ചു കൂടെക്കൂട്ടിയ കാമരാജാണു ശങ്കരനാരായണനിലെ രാഷ്ട്രീയ ദർശനത്തെ രൂപപ്പെടുത്തുന്നത്. ഇന്ദിരാഗാന്ധിയോടായിരുന്നു എന്നും വിധേയത്വം. ഗ്രൂപ്പിൽ ആന്റണിയോടും. അതുകൊണ്ടുതന്നെ തനിക്ക് അർഹമായ പല സ്ഥാനങ്ങളും ലീഡർ ഇടപെട്ട് ഒഴിവാക്കിയതായി പുസ്തകത്തിൽ പറയുന്നു.

ഹൈക്കമാൻഡിന്റെ പ്രഖ്യാപനം വിശ്വസിച്ച് 1984ൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക കൊടുക്കാൻ പോയപ്പോൾ കരുണാകരൻ ഇടപെട്ട് ആ സീറ്റ് പി.എ. ആന്റണിക്കു നൽകി. പിന്നീട് രാജ്യസഭാ തിരഞ്ഞെടുപ്പു വന്നപ്പോൾ ശങ്കരനാരായണൻ നാളെ പത്രിക കൊടുക്കുമെന്ന തരത്തിൽ പറഞ്ഞ കരുണാകരൻ ആ സീറ്റ് മുസ്‍ലിം ലീഗിലെ അബ്ദുസമദ് സമദാനിക്കു നൽകി. പക്ഷേ, ഇതെല്ലാം കഴിഞ്ഞ് ഗവർണറായി നാഗാലാൻഡിലേക്കു പോകാൻ നിന്നപ്പോൾ കെ. കരുണാകരൻ പറഞ്ഞു – ‘ശങ്കരനാരായണൻ മുൻപേ ഇതൊക്കെ ആകേണ്ടതായിരുന്നു’.

മഹാരാഷ്ട്ര ഗവർണറായിരിക്കെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ തൂക്കിലേറ്റുന്നതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനമെടുക്കാൻ വിളിവരുന്നത്. ചടങ്ങ് പാതിയാക്കി മുംബൈയ്ക്കു മടങ്ങി. ഒടുവിൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ രാത്രി ശങ്കരനാരായണനെ മാറ്റി മറ്റൊരാളെ ഗവർണറാക്കി. ഇതേപ്പറ്റി അദ്ദേഹം ഇങ്ങനെ കുറിക്കുന്നു: ‘അത്ര തിടുക്കമൊന്നും കാട്ടേണ്ടിയിരുന്നില്ല, അത്രയ്ക്കു മാനസിക വിശാലതയും മാന്യതയുമേ ആ രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ളൂ എന്നു വേണം മനസ്സിലാക്കാൻ’.

ഓൺലൈനായി നടന്ന ചടങ്ങിൽ ‘അനുപമം ജീവിതം’ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഉപമകളില്ലാത്ത രാഷ്ട്രീയ നേതാവാണ് കെ. ശങ്കരനാരായണനെന്നു മുഖ്യമന്ത്രി പറഞ്ഞു. ആധുനിക കേരളത്തിന്റെ രാഷ്ട്രീയചരിത്രം ഈ പുസ്തകത്തിൽ നിന്നു വായിച്ചെടുക്കാം.

തകർന്നടിഞ്ഞ ഖജനാവ് 3 വർഷത്തെ ഭരണ നൈപുണ്യം കൊണ്ട് ഒരു ഇന്ദ്രജാലക്കാരന്റെ കരവിരുതോടെ പുനരുജ്ജീവിപ്പിച്ചെടുക്കാൻ 2001ൽ ധനകാര്യ മന്ത്രിയായ കെ. ശങ്കരനാരായണന് സാധിച്ചതായി വി.ഡി. സതീശൻ പറഞ്ഞു. പാലക്കാട്ട് നടന്ന ചടങ്ങ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. വി.കെ. ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു. ശശി തരൂർ എംപി പുസ്തകം പരിചയപ്പെടുത്തി.

സ്പീക്കർ എം.ബി. രാജേഷ്, മന്ത്രി കെ. കൃഷ്ണൻകുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പിൽ, പി.ജെ.ജോസഫ്, കെ. ബാബു, എംപിമാരായ ബിനോയ് വിശ്വം, കെ. സുധാകരൻ, ബെന്നി ബഹനാൻ, എം.കെ. രാഘവൻ, യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ, എ.കെ. ബാലൻ‌, ആര്യാടൻ മുഹമ്മദ്, സി.പി.ജോൺ, വി.എസ്.വിജയരാഘവൻ, എൻ.എൻ. കൃഷ്ണദാസ്, കെ.ശങ്കരനാരായണന്റെ മകൾ‌ അനുപമ അജിത്ത് എന്നിവർ പ്രസംഗിച്ചു.

English Summary: K Sankaranarayanan book release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com