ഐഎസ്ആർഒ ചാരക്കേസിൽ സിബി മാത്യൂസിനെതിരെയുള്ള തെളിവുകൾ കോടതിയിൽ
Mail This Article
തിരുവനന്തപുരം ∙ഐഎസ്ആർഒ ഗൂഢാലോചന കേസിൽ മുൻ ഡിജിപി സിബി മാത്യൂസിനെതിരെയുള്ള തെളിവുകൾ മുദ്രവച്ച കവറിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സിബിഐ ഹാജരാക്കി.
സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പരിഗണിച്ചപ്പോൾ കേസ് നിലനിൽക്കുമോ എന്നു കോടതി സിബിഐയോടു ചോദിച്ചിരുന്നു. എന്നാൽ ഗൂഢാലോചനയിൽ സിബി മാത്യൂസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കൈവശമുണ്ടെന്നായിരുന്നു സിബിഐയുടെ വാദം. എങ്കിൽ അതു ഹാജരാക്കാൻ കോടതി നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് തെളിവു ഹാജരാക്കിയതെന്നു സിബിഐ അധികൃതർ പറഞ്ഞു.
സിബി മാത്യൂസ്, മുൻ എസ്പി കെ.കെ.ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. വിധി 24നു പറയും. ഇരുവർക്കും കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ സിബിഐ എതിർത്തിരുന്നു. ഐഎസ്ആർഒ ഗൂഢാലോചന കേസിൽ മുൻ പൊലീസ്– ഐബി ഉദ്യോഗസ്ഥർ അടക്കം 18 പേർ പ്രതികളാണ്. ചാരക്കേസിൽ ഉൾപ്പെട്ട നമ്പി നാരായണന്റെ പരാതിയിലാണു സിബിഐ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നത്.
Content Highlight: ISRO Espionage Case