മരിച്ചെന്ന് പറഞ്ഞ് വീട്ടമ്മയുടെ പെൻഷൻ റദ്ദാക്കി; വീണ്ടും അപേക്ഷിച്ചപ്പോൾ ഇരട്ട പെൻഷനെന്ന്

Mail This Article
വൈക്കം ∙ മരിച്ചെന്നു പറഞ്ഞ് ഒരു പെൻഷൻ റദ്ദാക്കി; വീണ്ടും അപേക്ഷിച്ചപ്പോൾ ഇരട്ട പെൻഷൻ എന്ന കാരണം പറഞ്ഞു വീണ്ടും കുരുക്ക്. ഉദയനാപുരം ഇത്തിപ്പുഴ പെരിങ്ങാത്തറ വീട്ടിൽ സുധ(64)യുടെ അവിവാഹിത പെൻഷനാണ് മരിച്ചതായുള്ള രേഖയെത്തുടർന്ന് പഞ്ചായത്ത് റദ്ദാക്കിയത്. വീണ്ടും അപേക്ഷിച്ചപ്പോൾ കയർത്തൊഴിലാളി ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് അവിവാഹിത പെൻഷൻ ലഭിക്കില്ലെന്നു പറഞ്ഞ് മടക്കിയയച്ചതായും ഇവർ പരാതിപ്പെടുന്നു.
2018 മാർച്ച് വരെ അവിവാഹിത പെൻഷൻ ലഭിച്ചിരുന്നു. പെൻഷൻ ലഭിക്കാതായതോടെ പഞ്ചായത്തിൽ അന്വേഷിച്ചെങ്കിലും രേഖകളിൽ മരിച്ചതായാണു കാണുന്നതെന്നും പുതിയ അപേക്ഷ നൽകാനും ആവശ്യപ്പെട്ടു. പുതിയ അപേക്ഷ നൽകി മാസങ്ങൾക്കു ശേഷം അന്വേഷിച്ചപ്പോൾ മറ്റു പെൻഷൻ വാങ്ങുന്നതിനാൽ അവിവാഹിത പെൻഷൻ ഇനി നൽകില്ലെന്ന മറുപടിയാണു ലഭിച്ചത്. തുടർന്നു നിയമോപദേശം തേടിയപ്പോൾ പെൻഷന് അർഹതയുണ്ടെന്നാണു ലഭിച്ച വിവരമെന്നും സുധ പറയുന്നു.
1000 രൂപ അവിവാഹിത പെൻഷൻ നൽകിയിരുന്നു. 2017ൽ ആധാർ ലിങ്ക് ചെയ്തപ്പോൾ കയർത്തൊഴിലാളി പെൻഷൻ ലഭിക്കുന്നതായി അറിഞ്ഞതോടെ അവിവാഹിത പെൻഷൻ 600 രൂപയാക്കി കുറച്ചു. പിന്നീട് 2018 മേയ് 28ന് സുധ മരിച്ചതായും തുടർന്ന് അവിവാഹിത പെൻഷൻ റദ്ദ് ചെയ്തതായുമാണ് കംപ്യൂട്ടർ രേഖയിലുള്ളത്. ഫയലുകൾ പരിശോധിച്ച് അർഹതപ്പെട്ട പെൻഷൻ തുക നൽകുന്നതിനു നടപടി സ്വീകരിക്കുമെന്ന് ഉദയനാപുരം പഞ്ചായത്ത് സെക്രട്ടറി ടി.രതി അറിയിച്ചു
English Summary: Women's pension cancelled in Kottayam