ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ മോട്ടർ വാഹന വകുപ്പിന്റെ കണക്കനുസരിച്ച് 15 വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ 7.25 ലക്ഷം. 20 വർഷത്തിലേറെ പഴക്കമുളള സ്വകാര്യ വാഹനങ്ങൾ 14.9 ലക്ഷവും. മൂന്നരക്കോടി ജനത്തിന് ഒന്നരക്കോടി വാഹനമാണു കേരളത്തിലുള്ളത്. വാഹന സാന്ദ്രതയിൽ രാജ്യത്തു തന്നെ മുന്നിൽ നിൽക്കുന്നതിനാൽ കേന്ദ്രസർക്കാരിന്റെ പഴയ വാഹനം പൊളിക്കൽ നയത്തിൽ കൂടുതൽ ആകാംക്ഷയും കേരളത്തിനാണ്.

അന്തിമ ഉത്തരവ് ഇറങ്ങിയാൽ മാത്രമേ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്നു സംസ്ഥാന മോട്ടർ വാഹനവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. 15 വർഷം പഴക്കമുള്ള ബസും മറ്റു വാണിജ്യവാഹനങ്ങളും 20 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും നിർബന്ധമായും പൊളിക്കണമെന്നല്ല സർക്കാർ നിർദേശം. 2 ഫിറ്റ്നസ് ടെസ്റ്റുകളും പാസായില്ലെങ്കിൽ മാത്രമേ പൊളിക്കൽ നിർബന്ധമാകുന്നുള്ളൂ.

പുതിയ വാഹനം വാങ്ങുമ്പോൾ ആകർഷകമായ ആനുകൂല്യങ്ങളും പൊളിക്കൽ നയത്തിൽ പറഞ്ഞിട്ടുള്ളതിനാൽ കൂടുതൽ പേരും പുതിയ വാഹനങ്ങളിലേക്കു പോകുമെന്നാണു കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. പഴക്കം ചെന്ന ഒരു വാഹനം, പുതിയ 14 വാഹനങ്ങളുടെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്നാണു കേന്ദ്രസർക്കാരിന്റെ കണക്ക്.

പ്രായോഗികമല്ല: എതിർക്കുമെന്ന് മന്ത്രി

കേന്ദ്രസർക്കാരിന്റെ വാഹന പൊളിക്കൽ നിർദേശങ്ങൾ പ്രായോഗികമല്ലെന്നും കേന്ദ്രനയം തലവേദന വന്നാൽ തലവെട്ടുന്നതിനു തുല്യമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. നയത്തെ സംസ്ഥാനം ശക്തമായി എതിർക്കും. പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും. വാഹന നിർമാതാക്കളെ സഹായിക്കാനാണു നിയമമെന്നും മന്ത്രി പറഞ്ഞു.

English Summary: Vehicle scrappage policy: Kerala has more than 22 lakh vehicles over 15 years old

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com