ADVERTISEMENT

കോട്ടയം ∙ കാലിൽ ചവിട്ടി തലയ്ക്കു മുകളിലൂടെ കടന്നുപോയ കാട്ടാന അൽപം മാറി നിലയുറപ്പിച്ചു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഈ രംഗങ്ങൾ ഓർത്തെടുത്തപ്പോൾ അറുമുഖം കണ്ണനു വിറയൽ മാറുന്നില്ല. വനംവകുപ്പിലെ സ്ഥിരം വാച്ചറാണ് കുമളി കൊച്ചുപറമ്പിൽ അറുമുഖം കണ്ണൻ (65).

കണ്ണനെയും ബീറ്റ് ഫോറസ്റ്റ് ഓഫിസർ വിവേക്, താൽക്കാലിക വാച്ചർമാരായ സെന്തിൽ, ശോഭൻ എന്നിവരെയും പെരിയാർ വന്യമൃഗ സങ്കേതത്തിലെ ഈറ്റപ്പന്തൽ ഭാഗത്താണ് ചൊവ്വാഴ്ച വൈകിട്ട് നാലിന് കാട്ടാന ആക്രമിച്ചത്.

കണ്ണൻ പറയുന്നു: കാട്ടിൽ പതിവു പരിശോധന കഴിഞ്ഞ് വരികയായിരുന്നു. രണ്ടു തവണ കാട്ടാനക്കൂട്ടത്തെ കണ്ടിരുന്നു. ഒടുവിൽ പുൽമേട് കയറ്റം കയറി നേരെ ചെന്നത് കാട്ടാനക്കൂട്ടത്തിന്റെ മുന്നിലാണ്. ഞങ്ങൾ നാലുപേരും ചിതറിയോടി. ഞാൻ മരത്തിന്റെ വേരിൽ തട്ടി വീണു. എഴുന്നേൽക്കുമ്പോഴേക്കും ആന മുന്നിലെത്തി. ആദ്യം മസ്തകം കൊണ്ട് തള്ളി വീഴ്ത്തി. തുമ്പിക്കൈ കൊണ്ട് അടിച്ചു. ഒടുവിൽ കാലിൽ ചവിട്ടി  മുകളിലൂടെ ആന കടന്നു പോയി. എല്ലൊടിയുന്ന ശബ്ദം കേട്ടു. മലർന്നു കിടന്നപ്പോൾ കണ്ടത് ആനയുടെ വയർഭാഗം ആണ്. 

ആന കുറച്ചു ദൂരെയായപ്പോൾ ഓടി രക്ഷപ്പെടണമെന്നു തോന്നി. ചവിട്ടേറ്റ് ഇടതുകാലിന്റെ കുഴ ഒടിഞ്ഞതിനാൽ കാൽ അനക്കാൻപോലും കഴിഞ്ഞില്ല. അപ്പോഴേക്കും കൂടെയുണ്ടായിരുന്നവർ ഓടിയെത്തി ബഹളം വച്ച് ആനയുടെ ശ്രദ്ധ മാറ്റി. എന്നെ തോളിൽ എടുത്തുകൊണ്ട് 4 കിലോമീറ്റർ നടന്ന് വാഹനം എത്തുന്ന ഐസി ടണൽ ഭാഗം വരെ എത്തിച്ചു. അപ്പോഴേക്കും വനംവകുപ്പ് ഉദ്യോഗസ്ഥർ വാഹനവുമായി ഇവിടെ കാത്തുനിന്നിരുന്നു.

18 വർഷമായി വനം വകുപ്പിൽ വാച്ചറായി ജോലി ചെയ്തു വരികയാണ് കണ്ണൻ. മിക്ക ദിവസങ്ങളിലും കാട്ടാനക്കൂട്ടത്തെ അടുത്തു കാണാറുണ്ടെങ്കിലും ആക്രമണമേൽക്കുന്നത് ആദ്യമാണെന്നും കണ്ണൻ പറയുന്നു.

കണ്ണന്റെ കാലിന്റെ അസ്ഥിക്കു ശസ്ത്രക്രിയ വേണ്ടിവരുമെന്ന് മെഡിക്കൽ കോളജ് ഓർത്തോ വിഭാഗം യൂണിറ്റ് ചീഫ് ഡോ. ജോർജ് തോമസ് പറഞ്ഞു. കാലിന് ഒടിവുണ്ട്. ആനയുടെ കാൽ അമർന്ന സ്ഥലത്തെ പേശികൾ തകർന്നു. തൊലിക്ക് ചതവും പറ്റിയിട്ടുണ്ട്. സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ശസ്ത്രക്രിയ തീരുമാനിക്കും.

English Summary: Elephant attacks wild life guard Kannan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com