വിക്രാന്തിനു ബോംബ് ഭീഷണി: ബിറ്റ് കോയിൻ ആവശ്യപ്പെട്ടു
Mail This Article
കൊച്ചി ∙ രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് തകർക്കുമെന്നുള്ള ഭീഷണി ഇമെയിൽ സന്ദേശങ്ങൾ അയച്ച ആൾ കപ്പൽശാല അധികൃതരോട് ആദ്യം ബിറ്റ് കോയിൻ രൂപത്തിൽ പണം ആവശ്യപ്പെട്ടെന്നു വിവരം. കുടുംബം തീവ്രവാദികളുടെ പിടിയിലാണെന്നും അവരെ രക്ഷിക്കുന്നതിനു മോചനദ്രവ്യമായി രണ്ടര ലക്ഷം യുഎസ് ഡോളർ നൽകണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. പണം നൽകിയില്ലെങ്കിൽ കുടുംബത്തെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയുള്ള സന്ദേശത്തിൽ ബിറ്റ് കോയിൻ ട്രാൻസ്ഫർ ചെയ്യേണ്ട വിലാസമുൾപ്പെടെ ചേർത്തിരുന്നു.
സ്വകാര്യമായി മെയിലുകൾ അയയ്ക്കുന്നതിനുള്ള ആപ് ഉപയോഗിച്ചാണ് ഇമെയിലുകളെല്ലാം അയച്ചത്. അതീവ സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇമെയിൽ ആപ്പാണിത്. ഇതിന്റെ വിവരങ്ങൾ സർക്കാരിനുപോലും കൈമാറില്ലെന്നതാണ് ആപ് പുറത്തിറക്കിയ കമ്പനിയുടെ നിലപാട്. തീവ്രവാദ സംഘങ്ങളുൾപ്പെടെ ഈ ആപ് ഉപയോഗപ്പെടുത്തുന്നുണ്ടെന്നു സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഇമെയിൽ ഉറവിടം കണ്ടെത്താൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാത്രമല്ല, ഇതിനു ശ്രമിച്ച ഉദ്യോഗസ്ഥരുടെ വിലാസങ്ങളിലേക്കു തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ കപ്പലിനു ബോംബിടുമെന്നായിരുന്നു ഈ സന്ദേശങ്ങളെല്ലാം. കപ്പൽശാലയ്ക്കുള്ളിലെ ചില പ്രത്യേക മേഖലകൾ കൃത്യമായി എടുത്തുപറഞ്ഞ് ഇവിടെയെല്ലാം ബോംബു വച്ചു തകർക്കുമെന്നായിരുന്നു സന്ദേശങ്ങളുടെ ഉള്ളടക്കം.
English Summary: Cochin Shipyard- Email demand bitcoin: that was not a threatening mail