ബിനീഷിന്റെ പണം ലഹരി ഇടപാടിന് ഉപയോഗിച്ചെങ്കിൽ കുറ്റകരം: ഇഡി
Mail This Article
ബെംഗളൂരു ∙ ബിനീഷ് കോടിയേരിക്കു ലഹരിയിടപാടിൽ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും സ്വന്തം പണം ഇതിനായി വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അതു കുറ്റകരം തന്നെയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കർണാടക ഹൈക്കോടതിയിൽ വാദിച്ചു. വ്യപാരപങ്കാളി അനൂപ് മുഹമ്മദ് പ്രതിയായ ലഹരിക്കേസിൽ തന്നെ പ്രതിചേർത്തിട്ടില്ലെന്നും അതുകൊണ്ട് ലഹരി ബന്ധം ആരോപിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്നുമുള്ള ബിനീഷിന്റെ വാദത്തെയാണ് ഇഡി എതിർത്തത്. ജാമ്യഹർജിയിൽ 20നു വാദം തുടരും.
ആദായനികുതി റിട്ടേൺ സമർപ്പിക്കാത്ത കോടിക്കണക്കിനു രൂപയാണ് ബിനീഷിന്റെ അക്കൗണ്ടിലൂടെ ഒഴുകിയതെന്നും ഇഡി ആരോപിച്ചു. അനൂപിന് ഹോട്ടൽ തുടങ്ങാനായി 61 ലക്ഷം രൂപയാണു നൽകിയതെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) ത്തിൽ ഒരുകോടി രൂപയ്ക്കു താഴെയുള്ള ഇടപാടുകൾക്കു ജാമ്യം നിഷേധിക്കാനാകില്ലെന്നും നേരത്തേ ബിനീഷ് വാദിച്ചിരുന്നു.
‘നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻബിസി) റജിസ്റ്റർ ചെയ്ത ലഹരിക്കേസുമായി ബന്ധമില്ലെങ്കിലും പിഎംഎൽഎ കേസ് നിലനിൽക്കും. അറസ്റ്റ് ചോദ്യം ചെയ്തുള്ള ബിനീഷിന്റെ ഹർജി പരിശോധിച്ചപ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു ഹൈക്കോടതിക്കു ബോധ്യപ്പെട്ടതാണ്.
ലഹരിക്കേസ് പ്രതികളുടെ മൊഴി, ബിനീഷിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത അനൂപിന്റെ ഡെബിറ്റ് കാർഡ് അടക്കമുള്ള തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു കുറ്റപത്രം എന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖി പറഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ്, 10 മാസത്തിലേറെയായി പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്.
English Summary: Enforcement Directorate about Bineesh Kodiyeri