എറണാകുളം നിയമസഭാ സീറ്റ് പരാജയം: സിപിഎമ്മിൽ നേതാക്കൾക്ക് എതിരെ കടുത്ത നടപടി
Mail This Article
കൊച്ചി ∙ എറണാകുളം ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിൽ മുതിർന്ന നേതാക്കൾക്കെതിരെ സിപിഎമ്മിൽ കർശന നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ സി. കെ. മണിശങ്കറെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നു ജില്ലാകമ്മിറ്റിയിലേക്കു തരംതാഴ്ത്തി.
മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. സി. മോഹനനെ പരസ്യമായി താക്കീത് ചെയ്യാനും ജില്ലാകമ്മിറ്റി അംഗവും കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയുമായ ഷാജു ജേക്കബിനെ രണ്ടു സ്ഥാനത്തു നിന്നും നീക്കാനും സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാകമ്മിറ്റി തീരുമാനിച്ചു.
ജില്ലാകമ്മിറ്റി അംഗം സി. എൻ. സുന്ദരനെ ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. വൈറ്റില ഏരിയ സെക്രട്ടറി കെ. ഡി. വിൻസന്റിനെ സെക്രട്ടറി സ്ഥാനത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും നീക്കാനും തീരുമാനിച്ചു. കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി അരുൺ സത്യകുമാറിനെ സ്ഥാനത്തു നിന്നു നീക്കി.
ജില്ലയിലെ തിരഞ്ഞെടുപ്പു പരാജയം ഗൗരവമായി പരിശോധിക്കണമെന്നു നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിൽ നിർദേശിച്ച സിപിഎം സംസ്ഥാന കമ്മിറ്റി, തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ വീഴ്ചവരുത്തിയ നേതാക്കൾക്കെതിരെ കർശന നടപടി വേണമെന്ന നിലപാട് ആവർത്തിച്ചു.
തിരഞ്ഞെടുപ്പു സംബന്ധിച്ച രണ്ട് അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകളിലാണു നടപടി. കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾ മത്സരിച്ച പിറവം, പെരുമ്പാവൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ സംബന്ധിച്ചു പാർട്ടി സ്ഥാനാർഥികൾ നൽകിയ പരാതിയായിരുന്നു ഒന്നാമത്തേത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റി അംഗം സി. എം. ദിനേശ്മണി, പി. എം. ഇസ്മായിൽ എന്നിവരെ ചുമതലപ്പെടുത്തി.
51 ലക്ഷം രൂപ സ്ഥാനാർഥിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി വിവിധ നേതാക്കൾ പ്രചാരണത്തിനായി വാങ്ങിയെന്നായിരുന്നു പരാതി. ഇതു ശരിയെന്നു കമ്മിഷൻ കണ്ടെത്തി. പണം വാങ്ങിയിട്ടും പ്രവർത്തിച്ചില്ലെന്നു സ്ഥാനാർഥി പരാതിപ്പെട്ടു.
ഇൗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. സി. മോഹനനെതിരെ പരസ്യ ശാസന. പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗം സി.ബി.എ ജബ്ബാറിനു പാർട്ടിക്കുള്ളിൽ ശാസന നൽകാൻ തീരുമാനിച്ചു.
English Summary: CPM action against leaders over election campaign lapses