ADVERTISEMENT

തിരുവനന്തപുരം ∙ അച്ചടക്ക ലംഘനത്തിനു സസ്പെൻഷനിലായിരുന്ന കെപിസിസി മുൻ ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്നു. കോൺഗ്രസിൽ നിന്നു രാജിവച്ചതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചതിനു പിന്നാലെ എകെജി സെന്ററിലെത്തിയ അനിലിനെ കോടിയേരി ബാലകൃഷ്ണൻ ചുവപ്പു ഷാൾ അണിയിച്ചു സ്വീകരിച്ചു. 

വാർത്താ സമ്മേളനം നടക്കുന്ന സമയത്തു തന്നെ അനിലിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിച്ചു. സസ്പെൻഷനിലായിരുന്ന കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത് സിപിഎമ്മിൽ ചേർന്നതിനു പിന്നാലെയാണു മുൻ ജനറൽ സെക്രട്ടറിയെയും സിപിഎം ആസ്ഥാനത്തു വരവേറ്റത്. പ്രശാന്തിനൊപ്പമാണ് അനിൽ എകെജി സെന്ററിലെത്തിയത്. 

പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ച ഘട്ടത്തിൽ എഐസിസിക്കെതിരെ ചാനൽ ചർച്ചയിൽ പരസ്യ വിമർശനം നടത്തിയതിനാണു കെപിസിസി സംഘടനാ ചുമതല ഉണ്ടായിരുന്ന അനിലിനെ സസ്പെൻഡ് ചെയ്തത്. ഒപ്പം സസ്പെൻഷനിലായ മുൻ എംഎൽഎ കെ.ശിവദാസൻ നായർ പാർട്ടി നേതൃത്വത്തിനു വിശദീകരണം നൽകിയിരുന്നു. 

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായപ്പോൾ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി അദ്ദേഹം നിയോഗിച്ച അനിൽ പുതിയ നേതൃത്വം വന്നതോടെ അസ്വസ്ഥനായിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവി അദ്ദേഹം ആവശ്യപ്പെട്ടെന്നും ലഭിക്കാതെ വന്നതോടെയാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും സുധാകരൻ പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ സംഘടനാ രംഗത്തും തഴഞ്ഞേക്കാമെന്നു വന്നതോടെയാണ് അനിൽ കലാപക്കൊടി ഉയർത്തിയത്. കൂടുതൽ പേ‍ർ സിപിഎമ്മിലേക്കു വരുമെന്നു പാർട്ടി ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ അവകാശപ്പെട്ടു.

English Summary: KP Anilkumar to Quit Congress: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com