സർവകലാശാലകളിലെ ഉയർന്ന പദവികൾ: സ്ഥാനക്കയറ്റം കഴിവു നോക്കി മതി: ശമ്പള കമ്മിഷൻ
Mail This Article
തിരുവനന്തപുരം∙ സർവകലാശാലകളുടെ ഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് റജിസ്ട്രാർക്കു മുകളിലുള്ള തസ്തികകളിലേക്കുള്ള ഉദ്യോഗക്കയറ്റം സീനിയോറിറ്റിക്കു പകരം വ്യക്തമായ സ്ക്രീനിങ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നു ശമ്പള കമ്മിഷൻ സർക്കാരിനു ശുപാർശ നൽകി. കംപ്യൂട്ടർ അസിസ്റ്റന്റ്, ഓഫിസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികകൾ നിർത്തലാക്കണമെന്നും സർവകലാശാലയുടെ ഭരണസംവിധാനം പൂർണമായും നവീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. പുതുക്കിയ ശമ്പള സ്കെയിലും നിർദേശങ്ങളും അടങ്ങിയ പ്രത്യേക ഉത്തരവ് സർക്കാർ ഉടനടി പുറത്തിറക്കും.
സർവകലാശാലാ ജീവനക്കാർക്കു ശമ്പള പരിഷ്കരണം നടപ്പാക്കിയെങ്കിലും ഇതുവരെ വിശദ ഉത്തരവ് ഇറക്കിയിട്ടില്ല. പെൻഷൻ പരിഷ്കരിച്ചുള്ള ഉത്തരവിൽ അധിക സാമ്പത്തിക ബാധ്യത സർവകലാശാലകൾ ഏറ്റെടുക്കണമെന്ന വ്യവസ്ഥ ചേർത്തതു കൊണ്ടു മിക്ക സർവകലാശാലകളും ഇതു നടപ്പാക്കിയില്ല.
മറ്റു ശുപാർശകൾ:
∙ സർവകലാശാലകളിൽ ഇഗവേണൻസും ഡിജിറ്റൈസേഷനും കൊണ്ടുവരണം.
∙ ലൈബ്രറികളുടെ പ്രവർത്തനം ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദേശപ്രകാരം പുനഃക്രമീകരിക്കണം. എല്ലാ ലൈബ്രറികളെയും സോഫ്റ്റ്‌വെയർ മുഖേന പരസ്പരം ബന്ധിപ്പിക്കണം. വിലപിടിപ്പുള്ള പുസ്തകങ്ങൾ ഇന്റർ ലൈബ്രറി ലോൺ വ്യവസ്ഥയിൽ ലഭ്യമാക്കണം.
∙ എൻജിനീയറിങ് ജീവനക്കാരുടെ എണ്ണം കുറയ്ക്കണം. പ്ലാനിങ് ഡവലപ്മെന്റ് വിഭാഗത്തിൽ സാങ്കേതിക പരിജ്ഞാനമുള്ളവരെ നിയമിക്കണം.
∙ സെക്രട്ടേറിയറ്റ് സർവീസിൽ ഇല്ലാത്ത സെക്‌ഷൻ ഓഫിസർ, പൂൾ ഓഫിസർ തസ്തികകൾ നിർത്തലാക്കണം.
∙ ഒൻപതാം ശമ്പള കമ്മിഷൻ നിർത്തലാക്കിയ അനുപാത പ്രമോഷനുകൾ കാർഷിക സർവകലാശാലയിൽ തുടരുന്നതു തടയാൻ ചട്ടങ്ങളിൽ ഭേദഗതി വേണം.
∙ സർവകലാശാലാ ഭരണത്തിന് അനുയോജ്യമായി പ്രത്യേക ഓഫിസ് മാന്വൽ തയാറാക്കണം.
∙ പുതുതായി നിയമിക്കപ്പെടുന്നവർക്കു സർവകലാശാലാ ചട്ടങ്ങളിലും ഭരണകാര്യങ്ങളിലും പരിശീലനം നൽകണം.
Content Highlight: Salary commission