നയതന്ത്ര സ്വർണക്കടത്ത്: 30 കിലോഗ്രാം സ്വർണം കണ്ടുകെട്ടി
Mail This Article
കൊച്ചി ∙ നയതന്ത്ര സ്വർണക്കടത്ത് കേസിൽ 14.82 കോടി രൂപ വില വരുന്ന 30.245 കിലോഗ്രാം സ്വർണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതിനു പുറമേ, കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും 14.98 ലക്ഷം രൂപയും ഇഡി കണ്ടുകെട്ടി.
യുഎഇ കോൺസുലേറ്റിലേക്കു വന്ന നയതന്ത്ര ബാഗേജിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത സ്വർണമാണു കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട് 1.85 കോടി രൂപയുടെ വസ്തുക്കൾ നേരത്തേ കണ്ടുകെട്ടിയിട്ടുണ്ട്. കേസിൽ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഇഡി കഴിഞ്ഞ വർഷം ജൂലൈ 22ന് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെയും പിന്നീട് അറസ്റ്റ് ചെയ്തു.
സ്വർണക്കടത്തു വഴി ലഭ്യമായ പണം തിരിച്ചു ദുബായിലേക്കു കടത്തുകയും അതു വീണ്ടും സ്വർണം കടത്താൻ വേണ്ടി ഉപയോഗിച്ചെന്നും ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്വർണക്കടത്തിൽ പങ്കാളികളായതിനു സ്വപ്നയ്ക്കും സരിത്തിനും 14.98 ലക്ഷം രൂപ ലഭിച്ചതായും കണ്ടെത്തി. ഈ പണമാണു കണ്ടുകെട്ടിയത്.
കേസിലെ പ്രതികളായ അബുബക്കർ പഴേടത്ത്, പി.എം. അബ്ദുൽ ഹമീദ്, എ.എം. ജലാൽ, റബിൻസ് കെ. ഹമീദ്, പി.ടി. അബ്ദു, മുഹമ്മദ് ഷാഫി, കെ. ഹംജദ് അലി, ടി. അഹമ്മദ് കുട്ടി, ഹംജദ് അബ്ദുൽ സലാം, ഷൈജൽ, മുഹമ്മദ് ഷമീർ, റസൽ, അൻസിൽ എന്നിവർക്കു വേണ്ടി കടത്തിയ സ്വർണമാണു കണ്ടുകെട്ടിയതെന്ന് ഇഡി അറിയിച്ചു.
English Summart: 30 kilogram gold sized