നവജാത ശിശുവിന്റെ മരണം: അനാസ്ഥയെന്ന് ആരോപണം
Mail This Article
തിരുവനന്തപുരം ∙ തൈക്കാട് മാതൃ–ശിശു ആശുപത്രിയിൽ നവജാത ശിശു മരിച്ചത് അധികൃതരുടെ അനാസ്‍ഥയെത്തുടർന്നാണെന്നു ബന്ധുക്കളുടെ ആരോപണം. മലയിൻകീഴ് സ്വദേശികളായ അഖിൽ–മനീഷ ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ രാവിലെ മരിച്ചത്.
കുഞ്ഞിന്റെ അവസ്ഥ ഗുരുതരമായിട്ടും ആശുപത്രി അധികൃതർ മതിയായ ചികിത്സ നൽകിയില്ലെന്നും, അധികൃതരുടെ അനാസ്ഥയ്ക്കെതിരെ തമ്പാനൂർ പൊലീസിൽ പരാതി നൽകിയെന്നും രക്ഷിതാക്കൾ പറഞ്ഞു. എട്ടര മാസം ഗർഭിണിയായ മനീഷയെ, രക്തസ്രാവത്തെ തുടർന്ന് ഈ മാസം 15 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുഞ്ഞിന് മറ്റു പ്രശ്നങ്ങളില്ലെന്നും സ്കാനിങ് തൃപ്തികരമെന്നും പരിശോധന നടത്തിയ ഡോക്ടർ അറിയിച്ചുവെന്നു ബന്ധുക്കൾ പറയുന്നു. എന്നാൽ കാര്യമായ പ്രശ്നം തനിക്കുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതർ വേണ്ട ജാഗ്രത പുലർത്തിയില്ലെന്ന് മനീഷ ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ മനീഷയുടെ ആരോഗ്യനില മോശമായി. ആശുപത്രി അധികൃതർ വേദനയ്ക്കുള്ള മരുന്ന് നൽകി. ഇന്നലെ രാവിലെയോടെ പ്രസവം നടന്നു.
പ്രസവത്തിനുശേഷമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജെയിംസ് പറഞ്ഞു. മാസം തികയാതെ കുഞ്ഞ് ജനിച്ചതിനാൽ രണ്ട് കിലോഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹൃദയമിടിപ്പ് കുറവായിരുന്നു എന്നും പറഞ്ഞു.
Content Highlight: Child death