ADVERTISEMENT

കൊല്ലം ∙ സ്പെയിനിലെ റയൽ മഡ്രിഡിൽ ഫുട്ബോൾ പരിശീലനം വാഗ്ദാനം ചെയ്ത് അനാഥ ബാലനെ പറ്റിച്ചു. സർക്കാർ നൽകിയ ഏഴര ലക്ഷവും നാട്ടുകാരിൽ നിന്നു പിരിച്ചതും ഉൾപ്പെടെ 10 ലക്ഷം രൂപ തട്ടിച്ചതിനെപ്പറ്റി വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഓച്ചിറയിൽ ഭിക്ഷാടന മാഫിയയിൽനിന്നു ശിശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ഏഴാമത്തെ വയസ്സിൽ കൊല്ലം ചിൽഡ്രൻസ് ഹോമിൽ എത്തിച്ച ആർ.മണികണ്ഠന്റെ സ്വപ്നമാണു ചതിയിലും അധികൃതരുടെ അനാസ്ഥയിലും പെട്ടു പൊലിഞ്ഞത്. 

മണികണ്ഠൻ പരിശീലനത്തിനു റയൽ മഡ്രിഡിലേക്കു പോകുന്നുവെന്ന വിവരം 3 വർഷം മുൻപു വലിയ വാർത്തയായിരുന്നു. 18 വയസ്സ് പൂർത്തിയായ മണികണ്ഠന് ഇനി അവിടെ പ്രവേശനം കിട്ടുമോയെന്നും സംശയം. പരിശീലന ഫീസ് എന്ന പേരിൽ 10 ലക്ഷം രൂപ ഈടാക്കിയ കൊല്ലത്തെ സ്വകാര്യ ഫുട്ബോൾ അക്കാദമി അധികൃതരെക്കുറിച്ച് ഒരു വിവരവുമില്ല.

ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരിക്കെ, ശിശുക്ഷേമ സമിതിയും ബാലാവകാശ കമ്മിഷനും പിന്തുണയുമായെത്തിയതോടെ മണികണ്ഠൻ നഗരത്തിലെ യൂത്ത് ക്ലബ്ബിൽ പരിശീലനത്തിനു ചേർന്നു. ഒരിക്കൽ ചെന്നൈയിൽ പരിശീലനത്തിനു കൊണ്ടുപോയപ്പോഴാണ് അവിടുത്തെ പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ സ്പെയിനിലേക്ക് അയയ്ക്കാമെന്ന വാഗ്ദാനം അക്കാദമി ഉടമ മുന്നോട്ടുവച്ചത്. ഇതിനായി സർക്കാർ ഏഴര ലക്ഷം രൂപ അനുവദിച്ചു. പിരിവെടുത്ത് 2.5 ലക്ഷം കൂടി സംഘടിപ്പിച്ച് അക്കാദമിക്കു കൈമാറി. 3 വർഷം കഴിഞ്ഞിട്ടും നടപടിയില്ല. പണം അടച്ചതിനോ റയൽ മഡ്രിഡുമായുള്ള കരാറിനോ രേഖകളുമില്ല. 

ഒരു തവണ വീസ അപേക്ഷ തള്ളിയെന്നും കേരളത്തിലെ പ്രളയവും കോവിഡും മൂലമാണു പിന്നീട് അപേക്ഷിക്കാൻ കഴിയാതിരുന്നതെന്നുമാണ് അക്കാദമി അധികൃതർ പറഞ്ഞത്. എന്നാൽ താൻ വഴി 3 ലക്ഷം രൂപ മാത്രമാണു മണികണ്ഠനു വേണ്ടി റയൽ മഡ്രിഡിൽ അടച്ചതെന്നു ചെന്നൈ അക്കാദമി ഉടമ പറയുന്നു.

18 വയസ്സ് പൂർത്തിയായപ്പോൾ ചിൽഡ്രൻസ് ഹോം വിടേണ്ടി വന്ന മണികണ്ഠൻ ഇപ്പോൾ തീരദേശ പൊലീസ് എഎസ്ഐ: ഡി. ശ്രീകുമാർ നടത്തുന്ന നീണ്ടകരയിലെ മദർഹുഡ് ചാരിറ്റി മിഷന്റെ സംരക്ഷണയിലാണ്. മണികണ്ഠൻ തന്നെയാണു വിജിലൻസിനു പരാതി നൽകിയത്. മണികണ്ഠന്റെ മൂത്ത സഹോദരി കൊല്ലത്തെ ആഫ്റ്റർ കെയർ ഹോമിന്റെ തണലിലാണ്.

English Summary: Orphan boy cheated by fake football training academy in Kollam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com