ADVERTISEMENT

കൊച്ചി ∙ തട്ടിപ്പുകാരനാണെന്ന് അറിയാതെയാണു മോൻസൻ മാവുങ്കലുമായി സൗഹൃദമുണ്ടായതെന്നും ഇപ്പോൾ തട്ടിപ്പു പുറത്തുവരാൻ കാരണക്കാരി താൻ കൂടിയാണെന്നും ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ പറ‍ഞ്ഞു. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണു മോൻസൻ തട്ടിപ്പുകാരനാണെന്നു തന്നോട് ആദ്യമായി പറഞ്ഞതെന്നും അനിത ‘മനോരമ’യോടു വ്യക്തമാക്കി.

തൃശൂർ മാള സ്വദേശിയായ അനിത ഇറ്റലി സ്വദേശിയെ വിവാഹം കഴിച്ച് 23 വർഷമായി അവിടെയാണു താമസം. സാമൂഹിക പ്രവർത്തകയെന്ന നിലയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു മാത്രമാണു ലോക്നാഥ് ബെഹ്റയുൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുള്ളത്. ആ രീതിയിലാണ് ഉന്നത ഉദ്യോഗസ്ഥരുമായി പരിചയമുള്ളതെന്നും പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഗ്ലോബൽ വനിത കോ ഓർഡിനേറ്ററും ലോക കേരള സഭ അംഗവുമായ അനിത പറഞ്ഞു.

താൻ ക്ഷണിച്ചതു കൊണ്ടാണു മോൻസന്റെ മ്യൂസിയം കാണാൻ 2 വർഷം മുൻപു ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും പോയത്. അവിടം കണ്ടപ്പോൾ സംശയം തോന്നി അവർ മോൻസനെ കുറിച്ച് അന്വേഷിച്ചു. അതിനു ശേഷം കണ്ടപ്പോഴാണു ‘മോൻസൻ ഒരു ഫ്രോഡ്’ ആണ് എന്നും സൂക്ഷിച്ച് ഇടപെടണമെന്നും ബെഹ്റ പറഞ്ഞത്. പിന്നീട് ഹൈബി ഈഡൻ എംപിയും മോൻസൻ തട്ടിപ്പുകാരനാണെന്നു സൂചിപ്പിച്ചു.

തട്ടിപ്പിനിരയായ പലരും പിഎംഎഫ് ഭാരവാഹിയെന്ന നിലയിൽ സംസാരിച്ചപ്പോഴാണു മോൻസൻ ഇത്രയും വലിയ തട്ടിപ്പുകാരനാണെന്നു മനസ്സിലായത്. നൽകിയ പണം നഷ്ടപ്പെടുമോയെന്നു ഭയന്നു പലരും പരാതി നൽകാൻ മടിച്ചു. കോളജ് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞു മോൻസൻ ചിലരിൽ നിന്നു പണം വാങ്ങിയിട്ടുണ്ട്.

കുറച്ചു കാലം മുൻപാണ് അനൂപ് വി. മുഹമ്മദും പിന്നീട് ഷെമീറും 10 കോടി രൂപ നഷ്ടപ്പെട്ട വിവരം പറയുന്നത്. മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകണമെന്നു താനാണു പറഞ്ഞത്. 

കേസ് മോൻസൻ ഒതുക്കി തീർക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനുമായി കേസിന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അനിത അറിയിച്ചു

തട്ടിപ്പുകാരനാണോ എന്ന് നേരിട്ടു തന്നെ ചോദിച്ചു

പിഎംഎഫ് രക്ഷാധികാരി എന്ന നിലയിൽ 3 വർഷം മുൻപാണു മോൻസനുമായി പരിചയപ്പെടുന്നത്. 2 വർഷം മുൻപു തന്റെ പിതാവിന്റെ സംസ്കാരച്ചടങ്ങിൽ മോൻസൻ പങ്കെടുത്തിരുന്നു. ആ സമയത്ത് പിഎംഎഫ് ഭാരവാഹികൾക്കൊപ്പം മോൻസന്റെ വീട്ടിൽ പോകുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. 

പിന്നീട് കുടുംബവുമായും അടുത്ത സൗഹൃദമുണ്ടായി. അനുജത്തിയുടെ വിവാഹത്തിനു വേണ്ടി കരുതിവച്ചിരുന്ന പണം മോൻസനു നൽകിയിരുന്നു. എന്നാൽ തട്ടിപ്പുകാരനാണെന്നു പലരും പറഞ്ഞതോടെ മോൻസനുമായി അകന്നു. തട്ടിപ്പുകാരനാണോയെന്നു മോൻസനോടു തന്നെ നേരിട്ടു ചോദിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ തനിക്കറിയാമെന്നു മനസ്സിലായതോടെ മറ്റു ചിലരെ ഉപയോഗിച്ചു തനിക്കെതിരെ അപകീർത്തിക്കേസ് കൊടുക്കാനും മോൻസൻ ശ്രമിച്ചു.

English Summary: Anila Pullayil reveals more about monson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com