ADVERTISEMENT

തിരുവനന്തപുരം ∙ എറണാകുളം ജില്ലയിലെ മുതിർന്ന നേതാക്കളടക്കമുള്ളവർക്ക് എതിരെ അച്ചടക്ക വാൾ വീശാൻ സിപിഎം തീരുമാനിച്ചത് 2015 മുതലുള്ള തിരഞ്ഞെടുപ്പു പരാജയങ്ങളുടെ പേരിൽ. തിരഞ്ഞെടുപ്പുകളിൽ  മുന്നേറാൻ സിപിഎമ്മിനു കഴിയാത്തതിനു പിന്നിൽ സംഘടനയിലെ പുഴുക്കുത്ത് ആണെന്ന  നിഗമനമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.

ജില്ലാ നേതൃത്വത്തോടുള്ള ആവർത്തിച്ചുള്ള അവിശ്വാസ പ്രകടനം കഴിഞ്ഞ ദിവസത്തെ തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. തിരഞ്ഞെടുപ്പു സമയത്തു തന്നെ ഉഴപ്പി; പിന്നീട്, കാരണം കണ്ടുപിടിച്ച് നടപടിയെടുക്കാൻ പറഞ്ഞപ്പോഴും ഉരുണ്ടു കളിച്ചു. ഈ അവസ്ഥയിൽ വെറുതേ വിടാൻ കഴിയില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കൂട്ട നടപടി തീരുമാനിച്ചത്. 

കേരളത്തിലാകെ ഉണ്ടായ ഇടതുപക്ഷ മുന്നേറ്റത്തിനൊപ്പം എന്തുകൊണ്ട് എറണാകുളത്തിന് മുന്നേറാൻ കഴിയുന്നില്ല  എന്ന ചോദ്യമാണ് സംസ്ഥാന നേതൃത്വം ഉയർത്തിയത്. 14 മണ്ഡലങ്ങളിൽ ജയിച്ചത് അഞ്ചിൽ മാത്രം. സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറ, നേരത്തെ ജയിച്ചിട്ടുള്ള പെരുമ്പാവൂർ എന്നിവ ഉറപ്പായും ജയിക്കുമെന്നാണു ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും കരുതിയത്. പിറവത്തു ജയിക്കുമെന്നു കരുതിയില്ലെങ്കിലും കാൽലക്ഷം വോട്ടിന്റെ തോൽവി വിചാരിച്ചില്ല. എറണാകുളത്തും തൃക്കാക്കരയിലും പാർട്ടി തീരുമാനിച്ച സ്വതന്ത്ര സ്ഥാനാർഥികളെ അംഗീകരിക്കാൻ ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റികൾ തയാറായില്ലെന്നു നേതൃത്വം കണ്ടെത്തി. തൃക്കാക്കരയിലാണ് പാർട്ടിക്കാരുടെ എതിർപ്പ് കൂടുതൽ പ്രകടമായത്.

തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയെങ്കിലും തോറ്റതും വോട്ടു കുറഞ്ഞതുമെല്ലാം ഗൗരവത്തോടെ കണ്ട് തിരുത്തൽ നടപടികളെടുക്കാനാണു സിപിഎം തീരുമാനം. സമ്മേളനങ്ങൾ ആരംഭിച്ചതിനിടയിൽ തന്നെ ജില്ലകളിൽ നേതൃത്വം  തിരുത്തൽ നടപടികൾ പ്രാബല്യത്തിലാക്കുന്ന തിരക്കിലാണ്. അമ്പലപ്പുഴയിൽ മുൻമന്ത്രി ജി.സുധാകരനെതിരെ ഉയർന്ന ആരോപണം അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ട് അടുത്ത സംസ്ഥാനകമ്മിറ്റി ചർച്ച ചെയ്യും. ആ യോഗത്തിനു മുൻപായി ജില്ലാ തല തീരുമാനങ്ങൾ പൂർത്തിയാക്കുകയാണു ലക്ഷ്യം. 

കൊല്ലം യോഗം ഇന്ന്: കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ തോൽവി അന്വേഷിക്കുന്ന കമ്മിഷന്റെ റിപ്പോർട്ട് ഇന്ന് എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ  ജില്ലാ കമ്മിറ്റി ചർച്ചയ്ക്കെടുക്കും. രണ്ടിടത്തും വിജയം പ്രതീക്ഷിച്ചിരുന്നതാണ്. സംസ്ഥാന കമ്മിറ്റിയംഗം എസ്.രാജേന്ദ്രൻ കൺവീനറായ കമ്മിഷനാണു തോൽവി പരിശോധിച്ചത്. സിറ്റിങ് സീറ്റായ കുണ്ടറയിൽ മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് തോറ്റത്. കരുനാഗപ്പള്ളിയിൽ പരാജയപ്പെട്ടതു സിപിഐ ആണെങ്കിലും സിപിഎമ്മിനു കൂടി അപമാനകരമായ വൻ തോൽവിയാണ് സംഭവിച്ചതെന്നാണ് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടത്. അതുകൊണ്ടു തന്നെ ശക്തമായ നടപടികൾ ഉണ്ടായേക്കാം.

കൽപറ്റയിലും നടപടി: കൽപറ്റയിൽ എം.വി.ശ്രേയാംസ്കുമാറിന്റെ തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്നു കണ്ടെത്തിയ നേതാക്കൾക്കെതിരെ സിപിഎം നടപടിയെടുത്തു. കൽപറ്റ ഏരിയ സെക്രട്ടറി എം.മധുവിനു താക്കീതു നൽകാനും കൽപറ്റ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.അബു, കൽപറ്റ ഏരിയ കമ്മിറ്റിയംഗം പി.സാജിത എന്നിവരെ ചുമതലകളിൽനിന്ന് ഒഴിവാക്കാനുമായിരുന്നു തീരുമാനം. മുൻ എംഎൽഎ സി.കെ.ശശീന്ദ്രനു ശ്രദ്ധക്കുറവുണ്ടായതായും വിലയിരുത്തി. 

തലസ്ഥാനത്തും തിരുത്തൽ: അരുവിക്കരയിലെ പ്രവർത്തനത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വി.കെ.മധുവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ആദ്യം അരുവിക്കരയിലെ സ്ഥാനാർഥിയായി മധുവിനെയാണ് ജില്ലാ നേതൃത്വം ശുപാർശ ചെയ്തത്. സംസ്ഥാന കമ്മിറ്റി അതു വെട്ടി ജി.സ്റ്റീഫനെ സ്ഥാനാർഥിയാക്കി. ഈ മാറ്റം ഉൾക്കൊള്ളാൻ കഴിയാതെ മധു പ്രവർത്തനങ്ങളോട് മുഖം തിരിച്ചു നിന്നുവെന്നാണ് കമ്മിഷൻ കണ്ടെത്തിയത്. 

കുറ്റ്യാടിയിൽ കൂട്ട  നടപടി: നിയമസഭാ സീറ്റ് കേരള കോൺഗ്രസ് (എം)ന് നൽകിയതിനെതിരെ പരസ്യപ്രകടനം നടത്തിയതിന് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പി.കുഞ്ഞമ്മദ് കുട്ടി ഉൾപ്പെടെ 36  പേർക്കെതിരെയാണു  നടപടിയെടുത്തത്.. കെ.പി.കുഞ്ഞമ്മദ്കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.കെ.മോഹൻദാസ്, കെ.പി.ചന്ദ്രി, കുന്നുമ്മൽ കൃഷ്ണൻ എന്നിവർക്കെതിരെ നടപടിയെടുത്തു. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു. കുറ്റ്യാടി, വളയം ലോക്കൽ കമ്മിറ്റി അംഗങ്ങളായ 32 പേർക്കെതിരെ നടപടിയെടുത്തു. തിരുവമ്പാടി സീറ്റ് നിഷേധിച്ചതിനെത്തുടർന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തിയ സിപിഎം ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ജോണിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. കുറ്റ്യാടി, തിരുവമ്പാടി സീറ്റുകളിൽ സിപിഎം സ്ഥാനാർഥികളായിരുന്നു ജയിച്ചത്. 

തുറന്ന പ്രതിഷേധം നടന്ന പൊന്നാനിയിൽ അതിനു നേതൃത്വം കൊടുത്ത 11 പേരോട് പാർട്ടി വിശദീകരണം തേടി. പെരിന്തൽമണ്ണയിൽ സിപിഎം സ്ഥാനാർഥിയോടു വേണ്ടത്ര സഹകരിച്ചില്ലെന്നതിന്റെ പേരിൽ 5 നേതാക്കളോടും വിശദീകരണം ആരാഞ്ഞു.

അഴിമതി: പാലക്കാട്ടും ആലപ്പുഴയിലും നടപടി 

സഹകരണ ബാങ്കുകളുടെ കൂട്ടായ്മ പാലക്കാട് കണ്ണമ്പ്രയിൽ ആരംഭിക്കുന്ന അരിമില്ലിന് (പാപ്കേ‍ാസ്) ഭൂമിയെടുക്കുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരേ‍ാപണത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ.ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. സഹകരണസംഘം ഒ‍ാണററി സെക്രട്ടറിയും ചാമുണ്ണിയുടെ ബന്ധുവുമായ ആർ.സുരേന്ദ്രനെ പാർട്ടിയിൽനിന്നു പുറത്താക്കാനും ഭൂമിയെടുപ്പിലെ നഷ്ടമെന്നു കണക്കാക്കുന്ന മൂന്നരക്കേ‍ാടിയോളം രൂപ ബ്രാഞ്ച് അംഗമായ ഇയാളിൽ നിന്നു തിരിച്ചുപിടിക്കാനും ജില്ലാകമ്മിറ്റി തീരുമാനിച്ചു. 

ആലപ്പുഴയിൽ പാർട്ടി നിയന്ത്രണത്തിലുള്ള നൂറനാട് പടനിലം സ്കൂളുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിച്ച പാർട്ടി കമ്മിഷന്റെ റിപ്പോർട്ടിനെത്തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവനെ തരംതാഴ്ത്തി.

English Summary: CPM warning for leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com