ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭ സുരേന്ദ്രൻ, ഒ.രാജഗോപാൽ, അൽഫോൻസ് കണ്ണന്താനം എന്നിവർ പുറത്തായി. അംഗമായിരുന്ന പി.കെ.കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കി. ഇ.ശ്രീധരനും ക്ഷണിതാവാണ്. വി. മുരളീധരൻ, കുമ്മനം രാജശേഖരൻ എന്നിവരെ ഉൾപ്പെടുത്തി. സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ കെ.സുരേന്ദ്രൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, വക്താവ് ടോം വടക്കൻ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിമാരായ എം.ഗണേശൻ, സുഭാഷ്, പ്രഭാരി സി.പി.രാധാകൃഷ്ണൻ എന്നിവരും ക്ഷണിതാക്കളാണ്.

കഴിഞ്ഞ വർഷം പാർട്ടിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ, ഇത്തവണ മന്ത്രിസഭാ വികസനത്തിൽ റെയിൽവേ, ഐടി വകുപ്പുകൾ ലഭിച്ച അശ്വിനി വൈഷ്ണവ് എന്നിവരെ ഉൾപ്പെടുത്തി. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ രവിശങ്കർ പ്രസാദ്, ഹർഷ്‌വർധൻ, പ്രകാശ് ജാവഡേക്കർ, സന്തോഷ് ഗാങ്‌വാർ എന്നിവരെ നിലനിർത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനി സമിതിയിൽ തിരിച്ചെത്തി. 

നിർവാഹക സമിതിയാണു പാർട്ടിയുടെ നയപരമായ തീരുമാനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. പുറമേ 50 പ്രത്യേക ക്ഷണിതാക്കൾ, മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, സഭാകക്ഷി നേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, മുൻ ഉപമുഖ്യമന്ത്രിമാർ, ദേശീയ വക്താക്കൾ, മോർച്ച പ്രസിഡന്റുമാർ, സംസ്ഥാന പ്രഭാരിമാർ, സഹപ്രഭാരിമാർ, സംസ്ഥാന പ്രസിഡന്റുമാർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരുൾപ്പെടെ 179 സ്ഥിരം ക്ഷണിതാക്കളും എക്സിക്യുട്ടീവിലുണ്ട്. കോവിഡ് കാരണം കഴിഞ്ഞ 2 വർഷവും സമിതി യോഗം ചേർന്നിട്ടില്ല.

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; യോഗം 18ന്

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു സംബന്ധിച്ചു ചർച്ച ചെയ്യാൻ ബിജെപിയുടെ ദേശീയ നേതൃയോഗം ഈ മാസം 18നു ചേർന്നേക്കും. മോർച്ച പ്രസിഡന്റുമാരും പങ്കെടുക്കുമെന്നറിയുന്നു.

വിമർശകരെ ഒഴിവാക്കി

വരുൺ ഗാന്ധിക്കും മേനകയ്ക്കും പുറമേ, കർഷക നിയമങ്ങളെ എതിർക്കുകയും ലഖിംപുർ ഖേരി സംഭവത്തെ വിമർശിക്കുകയും ചെയ്ത മുൻ കേന്ദ്രമന്ത്രി ചൗധരി ബീരേന്ദർസിങ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക നയങ്ങളെ നിരന്തരം വിമർശിക്കുന്ന സുബ്രഹ്മണ്യൻസ്വാമി എന്നിവരെയും എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കി. കേന്ദ്രമന്തിമാരായ റാവു ഇന്ദർജിത് സിങ്, പ്രഹ്ലാദ് പട്ടേൽ‌ എന്നിവർക്കു പുറമേ സുരേഷ് പ്രഭു‌, ദുഷ്യന്ത് സിങ്, വിജയ് ഗോയൽ, വിനയ് കത്യാർ, എസ്.എസ്. അലുവാലിയ എന്നിവരാണു പുറത്തായ മറ്റു പ്രമുഖർ. 

English summary: Sobha, Alphons dropped from BJP national panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com