നിയമസഭാ അക്രമക്കേസ്: ദൃശ്യങ്ങൾ വ്യാജമെന്ന വാദം അംഗീകരിച്ചില്ല
Mail This Article
തിരുവനന്തപുരം ∙ പൊതുമുതൽ നശീകരണ നിയമം നിലനിൽക്കുന്നതിനാൽ വിചാരണ നടത്തി മാത്രമേ നിയമസഭാ അക്രമക്കേസ് അവസാനിപ്പിക്കാനാകൂ എന്ന നിരീക്ഷണത്തിലാണു പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളിയത്. പ്രഥമദൃഷ്ട്യാ പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുണ്ട്. മാധ്യമദൃശ്യങ്ങൾ വ്യാജമാണെന്ന പ്രതികളുടെ വാദവും കോടതി അംഗീകരിച്ചില്ല.
വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു പ്രതികൾ. ഹർജി പിൻവലിക്കാൻ നേരത്തേ സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. 2015 മാർച്ച് 13ന് ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ സഭയിൽ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണു കേസ്.
നിയമസാധ്യതകൾ തേടും: വിജയരാഘവൻ
തിരുവനന്തപുരം ∙ കേസിൽ നിയമപരമായി എന്തു ചെയ്യാനാകുമെന്നു പരിശോധിക്കുമെന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. വിധിയെക്കുറിച്ചു മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചില്ല. അദ്ദേഹം മന്ത്രിസ്ഥാനത്തിരുന്നു നിയമപരമായ നടപടി നേരിടട്ടെ എന്നാണ് സിപിഎം നിലപാട്.
Content Highlight: Kerala Assembly attack case