മലയാളി സൈനികന്റെ മൃതദേഹം നാട് ഏറ്റുവാങ്ങി
Mail This Article
തിരുവനന്തപുരം ∙ കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്.വൈശാഖിനെ നെഞ്ചു തുടിക്കുന്ന ആദരമോടെ നാടേറ്റു വാങ്ങി. ഇന്നലെ രാത്രി ഒൻപതരയോടെ ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹത്തിന് ആദരമേകാൻ സൈനിക ഉദ്യോഗസ്ഥർക്കൊപ്പം മുൻ സൈനികരും ജനപ്രതിനിധികളും ഉൾപ്പെടെ ഒട്ടേറെപ്പേരെത്തി.
സൈനികർ ഗാർഡ് ഓഫ് ഓണർ നൽകി. പാങ്ങോട് ആർമി ക്യാംപ് അഡ്മിൻ കമൻഡാന്റ് കേണൽ മുരളി ശ്രീധർ, ലെഫ്.കേണൽ സൊമേഷ് ഭട്നാഗർ എന്നിവർ നേതൃത്വം നൽകി. മന്ത്രി കെ.എൻ.ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി, കലക്ടർ നവ്ജ്യോത് ഖോസ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കേരള സ്റ്റേറ്റ് എക്സ് സർവീസ് മെൻ ലീഗ് ഭാരവാഹികൾ എന്നിവർ റീത്ത് സമർപ്പിച്ചു.
തുടർന്ന് പാങ്ങോട് സൈനിക ക്യാംപ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്ന് രാവിലെ ആറരയോടെ സൈനിക അകമ്പടിയോടെ സ്വദേശമായ കൊട്ടാരക്കര ഓടനാവട്ടത്തേക്കു കൊണ്ടുപോകും. സൈനിക ബഹുമതികളോടെയാണ് സംസ്കാരം. തിങ്കളാഴ്ച പൂഞ്ച് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികരാണ് മരിച്ചത്. പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിൽ അഞ്ചു ഭീകരരെ വധിച്ചു.
English Summary: Mortal remains of soldier Vysakh reaches Kerala