കേസ് ഒതുക്കാൻ കൈക്കൂലി; എഎസ്ഐക്ക് സസ്പെൻഷൻ
Mail This Article
കൊച്ചി ∙ വീടുവിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ ഡൽഹി സ്വദേശികളായ ദമ്പതികളോടു കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ എഎസ്ഐ വിനോദ് കൃഷ്ണയ്ക്കു സസ്പെൻഷൻ. ഇയാൾക്കെതിരെ നേരത്തേ തന്നെ നിലവിലുണ്ടായിരുന്ന വകുപ്പു തല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
നോർത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന വിനോദ് കൃഷ്ണയെ കഴിഞ്ഞ ദിവസം എആർ ക്യാംപിലേക്കു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണു സസ്പെൻഷൻ നടപടി. മകളെ സഹോദരൻമാർ പീഡിപ്പിച്ചെന്ന കേസ് ഒഴിവാക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് എഎസ്ഐക്ക് എതിരെയുള്ള പ്രധാന ആരോപണം.
പെൺകുട്ടികളെ കണ്ടെത്താനായി ഡൽഹിയിലേക്കു പോകാൻ രക്ഷിതാക്കളുടെ ചെലവിൽ വിമാനടിക്കറ്റ് വാങ്ങിയതായി സിറ്റി പൊലീസ് കമ്മിഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് എഎസ്ഐയെ സ്ഥലം മാറ്റിയത്.
പീഡന കേസ് ഒതുക്കി തീർക്കാനായി പ്രതികളുടെ ബന്ധുക്കൾ പണം വാഗ്ദാനം ചെയ്തതായും പെൺകുട്ടികളുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിൽ അറസ്റ്റിലായ ഡൽഹി സ്വദേശി സുബൈറിന്റെ മാതാപിതാക്കൾ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.
English Summary: ASI suspended for bribery