ADVERTISEMENT

തിരുവനന്തപുരം ∙ മഴക്കെടുതി മൂലമുള്ള കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്തു ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർ വിവിധ ധനസ്ഥാപനങ്ങളിൽ നിന്നും ഹൗസിങ് ബോർഡ്, കോ ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ, പിന്നാക്ക വിഭാഗ വികസന കോർപറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ പോലുള്ള സംസ്ഥാന സർക്കാർ ഏജൻസികൾ, സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് എടുത്ത കാർഷിക, വിദ്യാഭ്യാസ, ക്ഷീര വികസന, മൃഗസംരക്ഷണ വായ്പകൾക്ക് ഇത് ബാധകമാകും. 1968 ലെ റവന്യു റിക്കവറി നിയമം 71–ാം വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് എടുത്ത ഈ വിഭാഗത്തിൽപെട്ട വായ്പകൾക്ക് ഇതു ബാധകമാണ്.

ദേശസാൽകൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, എൻബിഎഫ്സി, എംഎഫ്ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകളിലെ ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം ദീർഘിപ്പിക്കുന്നതിനു റിസർവ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചു.

മരണം 42; ധനസഹായം അടുത്തയാഴ്ച

ഈ മാസം 12 മുതൽ ഇന്നലെ വരെ പ്രകൃതി ദുരന്തങ്ങളിൽ 42 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 6 പേരെ കാണാതായി. വിവിധ ജില്ലകളിൽ യെലോ, ഓറഞ്ച് മുന്നറിയിപ്പുകളാണ് ഉള്ളതെങ്കിലും മലയോരങ്ങളിലും ദുരന്തസാധ്യതാ പ്രദേശങ്ങളിലും അതീവ ജാഗ്രത പുലർത്തണം. നിലവിൽ 304 ദുരിതാശ്വാസ ക്യാംപുകളിൽ 3851 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്കും നാശനഷ്ടം സംഭവിച്ചവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു കൂടുതൽ ധനസഹായം അനുവദിക്കുന്നതു സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. 4 ദിവസം കൂടി മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഈ ദിവസങ്ങളിലെ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം തീരുമാനിക്കാമെന്നാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടായ ധാരണ. 

English Summary : Rain havoc, lockdown: Kerala ministry decides to declare moratorium for confiscation activities till deacember 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com