ADVERTISEMENT

കൊച്ചി ∙ ഇന്ധനവില വർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ കാറിന്റെ ചില്ല് തല്ലിപ്പൊട്ടിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകനായ തൈക്കൂടം സ്വദേശി പി.ജി.ജോസഫ് (47) ആണ് അറസ്റ്റിലായത്. െഎഎൻടിയുസി െവെറ്റില ഓട്ടോ സ്റ്റാൻഡ് കൺവീനറും കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ സോണി ജോസഫിന്റെ ഭർത്താവുമാണ്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജോജുവിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു പൊട്ടിക്കുന്നതിനിടെ ഒരാളുടെ കൈ മുറിഞ്ഞിരുന്നതായി ദൃശ്യങ്ങളിലുണ്ട്. മുറിവേറ്റ കയ്യിൽ മരുന്നു വയ്ക്കാനായി ജോസഫ് സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജോജുവിന്റെ വാഹനം ആക്രമിച്ചതിനു കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെയാണു ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി കേസ് എടുത്തിട്ടുള്ളത്. വാഹനം തടഞ്ഞു നിർത്തി ഡോർ ബലമായി തുറന്ന് ജോജുവിന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തുകയും കാറിന്റെ ചില്ല് തകർക്കുകയും ചെയ്തുവെന്നാണു കേസ്. എന്നാൽ, കേസ് നിയമപരമായി നേരിടുമെന്നു ടോണി ചമ്മണി പറഞ്ഞു. സമരം തടസ്സപ്പെടുത്താൻ വന്ന ജോജുവിനെതിരെ പ്രതികരിച്ചു. എന്നാൽ ശരീരത്തിൽ തൊട്ടിട്ടില്ല. വാഹനം തകർത്തതിൽ പങ്കില്ലെന്നും ടോണി ചമ്മണി പറഞ്ഞു.

കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്

കൊച്ചി ∙ ഉപരോധ സമരവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.  കൊടിക്കുന്നിൽ സുരേഷ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.ജെ. പൗലോസ് തുടങ്ങിയ 15 നേതാക്കൾക്കും 50 പ്രവർത്തകർക്കുമെതിരെയാണു കേസ്. ജോജു ജോർജിനെതിരെ കോൺഗ്രസ് വനിതാ നേതാവ് നൽകിയ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. വസ്തുതകൾ പരിശോധിച്ച ശേഷം മാത്രമേ കേസെടുക്കണോയെന്നു തീരുമാനിക്കൂവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

സമൂഹമാധ്യമങ്ങൾ ഒഴിവാക്കി ജോജു

കൊച്ചി ∙ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കു പിന്നാലെ നടൻ ജോജു ജോർജിന്റെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പേജുകൾ കാണാതായി. തൽക്കാലം സമൂഹ മാധ്യമങ്ങളിൽ നിന്നു വിട്ടുനിൽക്കാനുള്ള ജോജുവിന്റെ തീരുമാനത്തിന്റെ ഭാഗമായാണു ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പേജുകൾ താൽക്കാലികമായി നീക്കം ചെയ്തതെന്ന് ഇവ കൈകാര്യം ചെയ്യുന്നവർ അറിയിച്ചു.

English Summary: Congress worker arrested for vandalising actor Joju George's car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com