ADVERTISEMENT

തിരുവനന്തപുരം ∙ ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ഇടവകാംഗങ്ങളിലെ ഭൂരിപക്ഷ തീരുമാനമനുസരിച്ചു പള്ളികളിന്മേലുള്ള അവകാശം തീരുമാനിക്കാൻ നിയമനിർമാണം നടത്തണമെന്നു ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തു. പള്ളികളുടെയും സ്വത്തുക്കളുടെയും അവകാശം തീരുമാനിക്കാൻ പ്രായപൂർത്തിയായ ഇടവകാംഗങ്ങൾക്കിടയിൽ ഹിതപരിശോധന നടത്താനാണു ശുപാർശ. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിർദേശം.

ഇതിനായി സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജി അധ്യക്ഷനായ അതോറിറ്റിയെ നിയോഗിക്കണമെന്നാണ് ശുപാർശ. ‘ദ് കേരള പ്രൊട്ടക്‌ഷൻ ഓഫ് റൈറ്റ്, ടൈറ്റിൽ, ആൻഡ് ഇന്ററസ്റ്റ് ഓഫ് പാരിഷ് ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് റൈറ്റ് ഓഫ് വർഷിപ് ഓഫ് ദ് മെംബേഴ്സ് മലങ്കര ചർച്ച് ബിൽ 2020’എന്നാണു ബില്ലിന്റെ പേര്. 

ശുപാർശ കഴിഞ്ഞ ദിവസം കമ്മിഷൻ വൈസ് ചെയർമാൻ കെ.ശശിധരൻ നായർ നിയമമന്ത്രി പി.രാജീവിനു സമർപ്പിച്ചു. നിയമനിർമാണം നടത്തണമോ എന്ന കാര്യം നിയമവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം സർക്കാർ തീരുമാനിക്കും.

നിയമപരിഷ്കരണ കമ്മിഷന്റെ നിഗമനങ്ങൾ ഇവയാണ്:

∙ 1934 ലെ ഭരണഘടന ഒരു റജിസ്റ്റേഡ് രേഖ അല്ലാത്തതിനാൽ ഇപ്പോഴോ ഭാവിയിലോ അതിന്റെ അടിസ്ഥാനത്തിൽ ആസ്തി–ബാധ്യതകളുടെ അവകാശം ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യില്ല.

∙ സഭയുടെ തനതു സ്വത്തുക്കൾ ഒഴികെ പള്ളികൾ ഉൾപ്പെടെ മറ്റു സ്വത്തുക്കളുടെ ഉടമസ്ഥാവകാശം വിശ്വാസികൾക്കാണ്. ഹിതപരിശോധനയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം തെളിയിച്ച് അവകാശം ഉറപ്പിച്ചാൽ, ആ വിഭാഗത്തെ കോടതിവിധി എന്തായാലും പള്ളികളിൽ നിന്ന് ഒഴിവാക്കാനോ ആരാധന നിഷേധിക്കാനോ പാടില്ല. ന്യൂനപക്ഷം എന്നു തെളിയുന്ന വിഭാഗത്തിനു തുടരുകയോ മറ്റു പള്ളികളിൽ ചേരുകയോ ചെയ്യാം.

∙ പള്ളികളെയും ആരാധനയെയും സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടാകുന്ന പക്ഷം ആ ഇടവകയിൽ ഭൂരിപക്ഷം ആർക്കെന്നു നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ മജിസ്ട്രേട്ടിനു നിവേദനം നൽകാം. മജിസ്ട്രേട്ട് അന്വേഷണം നടത്തി ഇത് അതോറിറ്റിക്കു കൈമാറണം.

അതോറിറ്റി സർക്കാർ രൂപീകരിക്കണം. അധ്യക്ഷനു പുറമേ ഇരുവിഭാഗങ്ങളും നാമനിർദേശം ചെയ്യുന്ന 2 പ്രതിനിധികളും ഉണ്ടാകണം. നിശ്ചിത സമയത്തിനകം പ്രതിനിധികളെ തീരുമാനിച്ചില്ലെങ്കിൽ സർക്കാരിനു നിയമിക്കാം. ഡോ. എൻ.കെ.ജയകുമാർ, ലിസമ്മ ജോർജ്, കെ.ജോർജ് ഉമ്മൻ എന്നിവരാണു കമ്മിഷനിലെ മറ്റ് അംഗങ്ങൾ.

കോടതി വിധി വന്നിട്ടും ശാശ്വതസമാധാനം ഉണ്ടാകാത്തതിനാൽ ശുപാർശ: ജസ്റ്റിസ് കെ.ടി. തോമസ്

കോട്ടയം ∙ സുപ്രീം കോടതി വിധിക്കു ശേഷം സഭാ തർക്കത്തിൽ ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണു നിയമ നിർമാണത്തിന് ശുപാർശ ചെയ്യുന്നതെന്ന് നിയമപരിഷ്കരണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ.ടി.തോമസ്. ഞങ്ങൾ ശുപാർശ ചെയ്ത നിയമം സർക്കാർ നടപ്പാക്കിയാൽ സംഘർഷങ്ങൾ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ ലംഘനമല്ല നിയമം. സുപ്രീം കോടതി വിധി തെറ്റ് എന്നല്ല പൂർണമാകണം എന്നാണ് അഭിപ്രായം. ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റത്തിൽ പുനഃപരിശോധന എപ്പോഴുമുണ്ട്. മാറ്റങ്ങൾ അനുസരിച്ച് വിധികളിലും മാറ്റങ്ങൾ ഉണ്ടാകും. ഭരണഘടനാ ലംഘനം ഉണ്ടോയെന്നു പരിശോധിക്കേണ്ടത് കോടതികളുടെ കടമയാണ്. സെമിത്തേരി ബിൽ സർക്കാർ നടപ്പാക്കിയിരുന്നു. തർക്കമുണ്ടെങ്കിൽ മാത്രം ഹിതപരിശോധന അടക്കമുള്ള നിയമ നടപടികളിലേക്ക് കടന്നാൽ മതി. അല്ലെങ്കിൽ നിലവിലുള്ള സംവിധാനം തുടരാമെന്നും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു.

ചർച്ച് ആക്ട് സംബന്ധിച്ച റിപ്പോർട്ടും കൈമാറിയിട്ടുണ്ട്. എല്ലാ സമുദായങ്ങൾക്കും ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിയമങ്ങളുണ്ട്. ക്രിസ്ത്യൻ സമുദായത്തിനു മാത്രമില്ല. പള്ളിയുടെയും സഭയുടെയും വസ്തുവകകളും സമ്പത്തും സുതാര്യവും ഉത്തരവാദിത്തവുമുള്ളതാകണം എന്നതാണ് ചർച്ച് ആക്ടിന്റെ കാതൽ.

ഹിതപരിശോധന: സ്വാഗതം ചെയ്ത് യാക്കോബായ സഭ

കൊച്ചി ∙ ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള പള്ളി തർക്കത്തിനു പരിഹാരം കാണാൻ ഹിതപരിശോധന വേണമെന്ന ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മിഷൻ ശുപാർശ യാക്കോബായ സഭ സ്വാഗതം ചെയ്തു.

കോടതിവിധികളെ മറികടക്കാനുള്ള ഉപാധിയായി ഇതിനെ കാണാതെ നീതിയും ന്യായവും നടപ്പാക്കാനുള്ള മാർഗമായി കാണുകയാണു വേണ്ടതെന്നു സഭാ വക്താവ് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. സെമിത്തേരി ഓർഡിനൻസ് നടപ്പാക്കിയതു പോലെ സർക്കാർ തന്നെ നിയോഗിച്ച കമ്മിഷന്റെ ഇൗ നിർദേശവും നടപ്പാക്കാൻ സർക്കാർ ആർജവം കാണിക്കണം. ഇടവകപ്പള്ളികളുടെ ഭരണവും ഉടമസ്ഥാവകാശവും ഇടവകക്കാർക്കാണെന്നും ഹിതപരിശോധനാ നിർദേശം അതു ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിയെ മറികടക്കാനുള്ള ശ്രമം നിലനിൽക്കില്ല: ഓർത്തഡോക്സ് സഭ

കോട്ടയം ∙ സഭാ തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമവിധി മറികടക്കാൻ നിയമ നിർമാണത്തിന് ശ്രമിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. വിധി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രശ്നപരിഹാരം സംബന്ധിച്ചും സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ കൃത്യമായ മാർഗനിർദേശമുണ്ട്. പള്ളികളുടെ ഭരണം സംബന്ധിച്ചാണ് തർക്കം.

സഭാഭരണം നിർവഹിക്കുന്നതിനുള്ള അടിസ്ഥാന രേഖയായി കോടതി അംഗീകരിച്ചിട്ടുള്ള 1934 ലെ ഭരണഘടനയെ ചോദ്യംചെയ്യുന്ന യാക്കോബായ സഭയുടെ നിലപാടുകളാണ് കമ്മിഷൻ ശുപാർശയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഭരണഘടനപ്രകാരം പള്ളികളിൽ തിരഞ്ഞെടുപ്പു നടത്താൻ സഭ ഒരുക്കമാണ്. വിവേചനപരമായി ബിൽ രൂപകൽപന ചെയ്യാൻ ജനാധിപത്യ സർക്കാർ മുതിരുമെന്ന് കരുതുന്നില്ലെന്ന് ബിജു ഉമ്മൻ പറഞ്ഞു.

English Summary: Justice KT Thomas on Orthodox- Jacobite church row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com