ADVERTISEMENT

തിരുവനന്തപുരം ∙ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഗുണമേന്മയില്ലാത്ത തോട്ടണ്ടി വ്യാപാരികളിൽ നിന്നു വാങ്ങിയതിലൂടെ കാപ്പെക്സിനു (കേരള സ്റ്റേറ്റ് കാഷ്യു വർക്കേഴ്സ് ഏപ്പെക്സ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി) വൻ സാമ്പത്തിക നഷ്ടമുണ്ടായതായി ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് ചെയ്തു. ഇടപാടിനു നേതൃത്വം നൽകിയ എംഡി ആർ.രാജേഷിനെ മാറ്റണമെന്നും ശുപാർശ ചെയ്തു.

സർക്കാർ ഉത്തരവ് അട്ടിമറിച്ച് 2018, 19 വർഷങ്ങളിൽ തോട്ടണ്ടി വാങ്ങിയതു സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും കോടികളുടെ നഷ്ടം രാജേഷിൽ നിന്ന് ഈടാക്കണമെന്നും ശുപാർശയുണ്ട്. 

കർഷകർക്കു പകരം പിഡബ്ല്യുഡി കരാറുകാരനിൽ നിന്നു തോട്ടണ്ടി സംഭരിച്ചതിന് 2019 മേയ് 29നു രാജേഷിനെ സസ്പെൻഡ് ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. 2018ൽ കിലോയ്ക്ക് 138 രൂപ നിരക്കിലാണ് തോട്ടണ്ടി ശേഖരിക്കാൻ തീരുമാനിച്ചിരുന്നത്. ഡയറക്ടർ ബോർഡ് യോഗം ചേരുന്ന ദിവസം, മാനന്തവാടി സ്വദേശിയായ ഷിബു താൻ പാട്ടത്തിനെടുത്ത 10 ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുകയാണെന്നും 400 ടൺ (175 കൗണ്ട്) പച്ച തോട്ടണ്ടി കിലോയ്ക്ക് 138 രൂപ നിരക്കിൽ തരാമെന്നും അറിയിച്ചു. എന്നാൽ എംഡി ഇടപെട്ട് ഇത് 125 കൗണ്ടായി കുറയ്ക്കുകയും കിലോയ്ക്ക് 138 എന്നത് 138 രൂപയും ജിഎസ്ടിയും എന്നാക്കുകയും ചെയ്തു. 

9.8 ഹെക്ടർ പുരയിടത്തിൽ തോട്ടണ്ടി കൃഷി ഉണ്ടെന്നു ഷിബു സർട്ടിഫിക്കറ്റ് നൽകി. എന്നാൽ, പുരയിടത്തിൽ നിന്ന് 400 ടൺ തോട്ടണ്ടി ലഭിക്കുമെന്ന് സാക്ഷ്യപ്പെടുത്തിയില്ല. ഇക്കാര്യം രാജേഷ് ഡയറക്ടർ ബോർഡിനെ അറിയിച്ചില്ല. കൃഷി ഉള്ളതായി ഷിബു അവകാശപ്പെട്ട സ്ഥലം ധന പരിശോധനാ വിഭാഗം പരിശോധിച്ചപ്പോൾ ആകെ 16 കശുമാവാണ് ഉണ്ടായിരുന്നത്. ഒരു ടൺ തോട്ടണ്ടി പോലും നൽകാൻ കഴിയാത്ത ആളാണ് ഷിബുവെന്ന് ഇതിലൂടെ വ്യക്തമായി.

2018 ജൂൺ 6 മുതൽ 26വരെ 22 ലോഡുകളിലായി 399161 കിലോ തോട്ടണ്ടിയാണ് ഷിബു നൽകിയത്. ടാക്സ് ഇൻവോയ്സിലും ഇ വേ ബില്ലിലും ഷിബുവിനു പകരം തെക്കുമറ്റത്തിൽ ട്രേഡിങ് കമ്പനി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതൊന്നും എംഡി പരിശോധിക്കാതിരുന്നത് അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്ന് ധന പരിശോധനാ വിഭാഗം കണ്ടെത്തി.

മാനന്തവാടിയിൽ നിന്നുള്ള ഇ–വേ ബില്ലിലെ സമയവും കൊല്ലത്തെ കാപ്പെക്സ് ഫാക്ടറിയിൽ തോട്ടണ്ടി ഇറക്കിയ രേഖയിലെ സമയവും തമ്മിലുള്ള വ്യത്യാസം 2 മണിക്കൂർ മാത്രമായിരുന്നു. ചെക്പോസ്റ്റുകളിലും പരിശോധന നടത്തി. തുടർന്ന്, തമിഴ്നാട്ടിലെ കമ്പനികൾ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ഇറക്കുമതി ചെയ്ത തോട്ടണ്ടിയാണ് വയനാട്ടിലെ തോട്ടത്തിലേതെന്ന പേരിൽ കാപ്പെക്സിനു നൽകിയതെന്നു വ്യക്തമായി. 

നൽകിയത് അഞ്ചരക്കോടി !

തോട്ടണ്ടി നൽകിയതിനു ഷിബുവിന്റെ കമ്പനിക്ക് 5,51,23,761 രൂപയാണ് എംഡി നൽകിയത്. ഷിബു കർഷകനല്ലെന്ന് എംഡിക്ക് അറിയാമായിരുന്നു. കരാർ കാലാവധി തീർന്ന ശേഷവും ഒരു കരാറുമില്ലാതെ ഷിബുവിൽനിന്ന് തോട്ടണ്ടി വാങ്ങി. തോട്ടണ്ടി ഇടപാടിൽ നഷ്ടമുണ്ടായതായി പരിശോധനയിൽ തെളിഞ്ഞാൽ ക്രിമിനൽ നടപടി അടക്കം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയാണ് രാജേഷിന്റെ സസ്പെൻഷൻ പിൻവലിച്ചത്. എന്നാൽ, ഒരു അച്ചടക്ക നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

സസ്പെൻഷൻ കാലത്ത് സർക്കാർ നിർദേശങ്ങൾക്കു വിരുദ്ധമായി 708326 രൂപ ഉപജീവനബത്ത രാജേഷ് അധികമായി വാങ്ങിയത് പലിശ സഹിതം ഈടാക്കണമെന്നാണ് ശുപാർശ. രാജേഷിനെതിരെയുള്ള അച്ചടക്ക നടപടി തീർപ്പാകുന്ന മുറയ്ക്ക് ഭരണവകുപ്പ് തുടർനടപടി സ്വീകരിക്കണം. അക്കൗണ്ട്സ് ഓഫിസർ കെ.സജീവ് കുമാറിനെ കാപ്പെക്സിലെ സേവനത്തിൽ നിന്ന് ഒഴിവാക്കണം. വിഷയത്തിൽ ഉൾപ്പെട്ട ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം. ഭാവിയിൽ തോട്ടണ്ടി വാങ്ങുമ്പോൾ യഥാർഥ കർഷകരാണെന്ന് ഉറപ്പാക്കണമെന്നും ശുപാർശയുണ്ട്.

English Summary: Capex cahew scam: Recommendation for vigilance investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com