ഒരു കോടിയുടെ തട്ടിപ്പ്; സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നതിനിടെ നിർമാതാവ് പിടിയിൽ
Mail This Article
പാലാ ∙ വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളിൽ നിന്നായി 1 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ സിനിമ നിർമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാച്ചേരി താമരമുക്ക് കട്ടക്കനടയിൽ ബിജു ജെ.കട്ടയ്ക്കൽ (44) ആണ് പിടിയിലായത്.
2009ൽ ഏഴാച്ചേരി സഹകരണ ബാങ്കിൽ നിന്ന് വസ്തു പണയപ്പെടുത്തി വായ്പ എടുത്തിരുന്നു. കുടിശിക കൂടി ചേർത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനിൽക്കെ ഇതേ സ്ഥലത്തിന്റെ ആധാരങ്ങളും രേഖകളും വ്യാജമായി ചമച്ച് ജില്ലാ ബാങ്കിന്റെ കൊല്ലപ്പള്ളി ശാഖയിൽ നിന്ന് വായ്പ എടുത്തതായി പൊലീസ് പറഞ്ഞു.
വിവിധ ബാങ്കുകളെ കബളിപ്പിച്ച സംഭവത്തിൽ പാലാ, മേലുകാവ് പൊലീസ് സ്‌റ്റേഷനുകളിലും ബിജുവിനെതിരെ കേസുണ്ട്. 2018ൽ പുറത്തിറങ്ങിയ സിനിമയുടെ നിർമാതാവായ ഇദ്ദേഹം മറ്റൊരു മലയാള സിനിമയുടെ 2-ാം ഭാഗം നിർമിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാമപുരം സിഐ. കെ.എൻ. രാജേഷ്, എസ്ഐ പി.എസ്.അരുൺകുമാർ എന്നിവർ ചേർന്ന് വാഗമണ്ണിലെ സ്വന്തം റിസോർട്ടിൽ നിന്നാണ് പിടികൂടിയത്.
English Summary: Bank Fraud: Film Producer Arrested