ഷാഹിദ കമാൽ തിരുത്തി; ബിരുദം അണ്ണാമലൈ സർവകലാശാലയിൽ നിന്ന്
Mail This Article
തിരുവനന്തപുരം ∙ തന്റെ ബിരുദവും ഡോക്ടറേറ്റും എവിടെ നിന്നു ലഭിച്ചതാണെന്നു മുൻപു പറഞ്ഞതു തിരുത്തി വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ ലോകായുക്തയിൽ വിശദീകരണം നൽകി. കേരള സർവകലാശാലയിൽ നിന്നു ബിരുദവും വിയറ്റ്നാം സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും കിട്ടിയെന്നു മുൻപു പറഞ്ഞ ഷാഹിദ ഇപ്പോൾ പറയുന്നത് അണ്ണാമലൈ സർവകലാശാലയിൽ നിന്നു ബിരുദവും കസഖ്സ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നു കോംപ്ലിമെന്ററി മെഡിസിനിൽ ഓണററി ഡോക്ടറേറ്റും കിട്ടിയെന്നാണ്. നേരത്തേ തിരഞ്ഞെടുപ്പു കമ്മിഷനിൽ നൽകിയ സത്യവാങ്മൂലത്തിൽ പിഴവു പറ്റിയെന്നും ഷാഹിദ സമ്മതിക്കുന്നു.
ഷാഹിദയ്ക്കു ഡോക്ടറേറ്റും ബിരുദവും ഇല്ലെന്നാരോപിച്ചു വിവരാവകാശ പ്രവർത്തക നൽകിയ ഹർജിയിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു വിശദീകരണം നൽകാൻ ലോകായുക്ത നിർദേശിച്ചിരുന്നു. അതിലാണു യോഗ്യത സംബന്ധിച്ചു ഷാഹിദയുടെ പുതിയ വാദങ്ങൾ. ബിരുദവും ബിരുദാനന്തര ബിരുദവും അണ്ണാമലൈ സർവകലാശാലയിൽ നിന്നു നേടിയെന്നും പറയുന്നു.
2009ൽ കാസർകോട് ലോക്സഭാ സീറ്റിലും 2011ൽ ചടയമംഗലം നിയമസഭാ സീറ്റിലും മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ കേരള സർവകലാശാലയിൽ നിന്നു ലഭിച്ച ബിരുദമാണ് ചൂണ്ടിക്കാണിച്ചിരുന്നത്. ഇതിൽ പിഴവു പറ്റിയെന്നാണ് ഇപ്പോഴത്തെ വിശദീകരണം. ഷാഹിദ ബികോം പാസായിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചാണു വിവരാവകാശ പ്രവർത്തക ഹർജിയുമായി രംഗത്തെത്തിയത്. കേസ് 25നു ലോകായുക്ത പരിഗണിക്കും.
English Summary: Doctorate not from Vietnam but from Kazakhstan: Shahida kamal