ADVERTISEMENT

തിരുവനന്തപുരം ∙ ബിരുദ, ഡോക്ടറേറ്റ് സർട്ടിഫിക്കറ്റുകൾ ഡിസംബർ 9ന് മുൻപ് ഹാജരാക്കാൻ വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനു ലോകായുക്ത നിർദേശം നൽകി. വിവരാവകാശ പ്രവർത്തകയായ അഖില ഖാന്റെ ഹർജിയിലാണ് നടപടി. മുമ്പ് തിരഞ്ഞെടുപ്പു കമ്മിഷനിൽ നൽകിയ സത്യവാങ്മൂലത്തിൽ കേരള സർവകലാശാലയിൽ നിന്നു ബിരുദവും വിയറ്റ്നാം സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും കിട്ടിയെന്നായിരുന്നു ഷാഹിദ പറഞ്ഞിരുന്നത്. എന്നാൽ അഖിലയ്ക്കു ലഭിച്ച വിവരാവകാശ രേഖ പ്രകാരം കേരള സർവകലാശാലയിൽ നിന്നു ഷാഹിദയ്ക്കു ബിരുദമില്ലെന്നു തെളിഞ്ഞു. സർക്കാരിന്റെ ഇത്തരമൊരു പദവിയിൽ ഇരിക്കുന്നവർക്കു വേണ്ട സത്യസന്ധത ഷാഹിദ കമാലിന് ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് തുടർന്നു ഹർജി നൽകിയത്.

എന്നാൽ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ നൽകിയത് പിഴവായിരുന്നുവെന്നു ലോകായുക്തയെ അറിയിച്ച ഷാഹിദ കമാൽ തന്റെ ബിരുദം അണ്ണാമലൈ സർവകലാശാലയിൽ നിന്നാണെന്നും കസഖ്സ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ കോംപ്ലിമെന്ററി മെഡിസിനിൽ നിന്നാണ് ഓണററി ഡോക്ടറേറ്റു കിട്ടിയതെന്നും വിശദീകരിച്ചു.

എന്നാൽ രേഖകൾ ഒന്നും ഹാജരാക്കിയിരുന്നില്ല. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിർദേശം നൽകിയത്. ഇൗ കൊച്ചുകേരളത്തിൽ ഷാഹിദ കമാൽ നടത്തിയ പ്രവർത്തനങ്ങൾ കസഖ്സ്ഥാനിലെ സർവകലാശാല എങ്ങനെ വിലയിരുത്തിയെന്ന് ലോകായുക്ത ചോദിച്ചു. കസഖ്സ്ഥാൻ സർവകലാശാലയിൽ ഉദ്യോഗസ്ഥനായ മലയാളി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കിട്ടിയതാണെന്നായിരുന്നു ഷാഹിദയുടെ അഭിഭാഷകന്റെ മറുപടി. 

കേസ് വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് മാനക്കേടുണ്ടാക്കുന്നുവെന്നും ഇത് തടയണമെന്നും ഷാഹിദ കമാലിന്റെ അഭിഭാഷകൻ ഹർജി നൽകി. ഷാഹിദ കമാൽ നൽകിയ വിശദീകരണത്തിൽ മറുപടി ഹാജരാക്കാൻ പരാതിക്കാരിയോടും ലോകായുക്ത  നിർദേശിച്ചു.

English Summary: Lokayuktha against Shahida Kamal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com