താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്നു സംശയം
Mail This Article
അമ്പലപ്പുഴ (ആലപ്പുഴ) ∙ പുറക്കാട്ട് ഒൻപതിനായിരത്തോളം താറാവുകൾ ചത്തതിനു കാരണം പക്ഷിപ്പനിയെന്നു സംശയം. തിരുവല്ലയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിലേക്ക് അയച്ച സാംപിൾ വിശദ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിനു കൈമാറി.
പുറക്കാട് അറുപതിൽചിറ ജോസഫ് ചെറിയാന്റെ (ബാബു) രണ്ടര മാസം പ്രായമുള്ള 9000 താറാവുകളാണ് ചത്തത്. തകഴി കുന്നുമ്മ പന്നക്കുളത്തിനു സമീപത്തെ കരിയാർ മുടിയിലക്കേരി പാടശേഖരത്തിന്റെ പുറം ബണ്ടിനോടു ചേർന്നു വളർത്തുകയായിരുന്നു. ഒരാഴ്ച മുൻപാണ് താറാവുകൾ ചത്തു തുടങ്ങിയത്.
വിവരം അറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി കുത്തിവയ്പും മരുന്നും നൽകിയിരുന്നു. എന്നാൽ, അതുകൊണ്ടും ഫലമുണ്ടായില്ലെന്നു ജോസഫ് ചെറിയാൻ പറയുന്നു. താറാവിൻകുഞ്ഞുങ്ങൾ തൂങ്ങിനിൽക്കുന്നുണ്ട്. പുറംബണ്ടിലേക്കു വാഹനങ്ങൾ എത്താത്തതിനാൽ, യന്ത്രം എത്തിച്ചു കുഴിയെടുത്ത് ചത്ത താറാവുകളെ മറവു ചെയ്യാനും കഴിഞ്ഞിട്ടില്ല.
13,500 താറാവുകളെയാണ് ജോസഫ് ചെറിയാൻ വളർത്തുന്നത്. ക്രിസ്മസ് വിപണിയായിരുന്നു പ്രധാന ലക്ഷ്യം. അസുഖം വരാത്ത താറാവുകളെ വീടിനോടു ചേർന്ന ഭാഗത്തേക്കു മാറ്റി. കഴിഞ്ഞ വർഷവും ഇദ്ദേഹത്തിന്റെ 10,000ൽ ഏറെ താറാവുകൾ അസുഖം ബാധിച്ച് ചത്തിരുന്നു. തിരുവല്ലയിലേക്ക് അയച്ച സാംപിളുകളുടെ പരിശോധനാഫലം വൈകരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. എസ്.ലേഖ പറഞ്ഞു.
English Summary: Mass duck death in Alappuzha