ADVERTISEMENT

കാസർകോട് ∙ ആദ്യം ലോക്കൽ പൊലീസ്, തുടർന്നു ക്രൈംബ്രാഞ്ച്, പിന്നാലെ സിബിഐ എന്നിങ്ങനെ 3 സംഘങ്ങൾ അന്വേഷിച്ച പെരിയ ഇരട്ടക്കൊല കേസിൽ കണ്ടെത്തലുകളിലും വൈരുധ്യങ്ങൾ ഏറെയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാൻ തുടരെത്തുടരെ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടിരുന്നു. സിബിഐ അന്വേഷണം അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയേറുകയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാൻ പോലും തയാറാകാത്തവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 

2019 ഫെബ്രുവരി 17ന് രാത്രി നടന്ന കൊലപാതകത്തെത്തുടർന്ന് 3 ദിവസം മാത്രമാണു കേസ് അന്വേഷണം ലോക്കൽ പൊലീസിന്റെ മേൽനോട്ടത്തിൽ നടന്നത്. ശരിയായ ദിശയിലുള്ള അന്വേഷണം സിപിഎമ്മിലെ പ്രമുഖരിലേക്കു നീളുമെന്ന സൂചന ലഭിച്ചതോടെ 21ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ‌‌‌‌

അടിക്കടി മാറി ക്രൈംബ്രാഞ്ച്

എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീഖിനായിരുന്നു അന്വേഷണച്ചുമതല. എന്നാൽ, ചുമതലയേറ്റ് ഒരാഴ്ചയ്ക്കകം അദ്ദേഹത്തെ ‘ആരോഗ്യപരമായ’ കാരണങ്ങളാൽ മാറ്റി. പിന്നീട് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് കാസർകോട് ഡിവൈഎസ്പി എം.പ്രദീപ്കുമാറും സംഘവുമാണ് കേസന്വേഷിച്ചത്. ഒടുവിൽ അദ്ദേഹത്തെയും അന്വേഷണച്ചുമതലയിൽ നിന്നു നീക്കി. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം.പ്രദീപായിരുന്നു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 

ഏച്ചിലടുക്കത്തെ സിപിഎം ബ്രാഞ്ച് ഓഫിസിൽ ഗൂഢാലോചന നടന്നുവെന്ന ലോക്കൽ പൊലീസിന്റെ കേസ് ഡയറി ക്രൈംബ്രാഞ്ച് അന്വേഷണമേറ്റെടുത്തപ്പോൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലായി. അന്ന് പാർട്ടി ഓഫിസിന്റെ ചുമതല വഹിച്ച രാജേഷിനെ സിബിഐ അറസ്റ്റ് ചെയ്തത് ലോക്കൽ പൊലീസിന്റെ നിഗമനം ശരിവയ്ക്കുന്നതായി. 

പ്രതികളുടെ വസ്ത്രങ്ങൾ കത്തിക്കാൻ നിർദേശം നൽകിയ സിപിഎം അനുഭാവിയായ അഭിഭാഷകനെയും കൊലപാതകത്തിനു മുൻപു കല്യോട്ട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രി എം.വി.ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി.മുസ്തഫയെയും സംഘം ചോദ്യം ചെയ്തിരുന്നു. മുസ്തഫയുടേത് വെറും രാഷ്ട്രീയ പ്രസംഗം മാത്രമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 

കല്യോട്ടെ വ്യാപാരിയും സിപിഎം അനുഭാവിയുമായ വൽസരാജ്, ശാസ്താ ഗംഗാധരൻ എന്നിവർക്കും കൊലപാതകത്തിൽ പങ്കുള്ളതായി കൃപേഷിന്റെയും ശരത്‍ലാലിന്റെയും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇവരെയും സിബിഐ ചോദ്യം ചെയ്തു. സിബിഐ പ്രതിപ്പട്ടികയിൽ ഇനിയും ‘സസ്പെൻസ്’ ബാക്കിവെച്ചിട്ടുണ്ടോയെന്ന കാത്തിരിപ്പിലാണ് കൊല്ലപ്പെട്ടവരുടെ ഉറ്റവർ.

English Summary: Periya twin murder case followup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com