ഒമിക്രോൺ: പ്രതിരോധം ശക്തമാക്കി കേരളം
Mail This Article
തിരുവനന്തപുരം ∙ കർണാടകയിൽ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധത്തിനായി കേരളം വ്യാപകമായ മുന്നൊരുക്കങ്ങൾ നടത്തിയെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സീൻ എടുത്തവരിൽ വൈറസിന്റെ പുതിയ വകഭേദം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കില്ലെങ്കിലും അതിതീവ്ര വ്യാപനശേഷി ഗൗരവത്തോടെ കാണണം. മറ്റു രോഗങ്ങളുള്ളവർക്കു വിദഗ്ധചികിത്സ വേണ്ടിവന്നേക്കാം. ഇത് ആശുപത്രികളിൽ തിരക്കേറാൻ ഇടയാക്കും. ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗം പടർന്നാൽ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് ഒരുക്കങ്ങൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നു വന്നവരൊന്നും നിലവിൽ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലില്ല. അങ്ങനെയുള്ളവരെ കണ്ടെത്തിയാൽ ആശുപത്രികളിലെ ഐസലേറ്റഡ് വാർഡുകളിലേക്കു മാറ്റും. മറ്റു രാജ്യങ്ങളിൽ നിന്നു വരുന്നവർക്കു രോഗലക്ഷണമുണ്ടെങ്കിൽ വീടുകളിൽ ക്വാറന്റീനിൽ തുടരാൻ തടസ്സമില്ല. നേരത്തേ വന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കും സഹായത്തിനുമായി കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
English Summary: Minister Veena George on Omicron