ആടു വളർത്തലിലും അഭിജിത്തിന് ഫുൾ എ പ്ലസ്
Mail This Article
തിരുവനന്തപുരം ∙ പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയപ്പോൾ എന്തു സമ്മാനമാണു വേണ്ടത് എന്ന രക്ഷിതാക്കളുടെ ചോദ്യത്തിന് പൂവാർ വിരാലിയിലെ അഭിജിത്തിന്റെ മറുപടി വ്യത്യസ്തമായിരുന്നു:‘ഒരു കാള’.
അടുത്ത ദിവസം വീടിനുമുന്നിൽ കാളയെത്തി. ഒരു മാസം കഴിഞ്ഞപ്പോൾ 2 ആട്ടിൻകുട്ടികളെക്കൂടി വാങ്ങി നൽകി അച്ഛൻ. പ്ലസ് വൺ പരീക്ഷയിലെ ഫുൾ എ പ്ലസ് നേട്ടത്തിലും ആട്ടിൻകുട്ടിയെ ലഭിച്ചു. പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയപ്പോഴാകട്ടെ, സ്വയം സമ്പാദിച്ച വരുമാനം കൊണ്ട് അഭിജിത് ആടുകളെ വാങ്ങി.
ഇതുവരെ അറുപതോളം ആടുകളെ പരിപാലിച്ചിട്ടുള്ള അഭിജിത്തിന്റെ വീട്ടിൽ നിലവിൽ 11 ആടുകളുണ്ട്. 18-ാം വയസ്സിൽ പഠനത്തിനൊപ്പം ആടുവളർത്തലിൽ ഉപജീവനമാർഗം കണ്ടെത്തി മാതൃകയാകുന്ന അഭിജിത് തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളജിലെ ഒന്നാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയാണ്. പഠനത്തിനിടിയിൽ ഇതിനെല്ലാം സമയമുണ്ടോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടിയുണ്ട് അഭിജിത്തിന്.
‘‘വീടിരിക്കുന്ന 35 സെന്റ് സ്ഥലത്തു തന്നെയാണ് ആടുകൾക്കു കൂടൊരുക്കിയിരിക്കുന്നത്. രാവിലെ 5.30 ന് എഴുന്നേറ്റ് കാലിത്തീറ്റ ഒരുക്കും. ആടുകൾക്കു ഭക്ഷണം കൊടുത്ത് 7 നു കോളജിൽ പോകും. വൈകുന്നേരം 3നു വീട്ടിലെത്തിയാൽ പ്ലാവില പറിക്കാൻ പോകും. ഇതിനായി മരം കയറ്റം പഠിച്ചു. രാത്രിയിൽ പഠനത്തിനു സമയം കണ്ടെത്തും. ആടുകളെ വളർത്തി 8 മാസം കഴിയുമ്പോൾ വിൽക്കും. 5000 രൂപയ്ക്ക് വാങ്ങുന്ന ആട്ടിൻകുട്ടിയെ വിൽക്കുമ്പോൾ 15,000 രൂപ വരെ ലഭിക്കും. പാൽ വിൽക്കില്ല. അത് ആട്ടിൻകുട്ടികൾക്കുള്ളതാണ്. അവയുടെ വളർച്ച പൂർത്തിയാകാൻ അതു വേണം. ജമ്നാപ്യാരി, കനേഡിയൻ ഇനത്തിൽ പെട്ട ആടുകളെയും വളർത്തിയെങ്കിലും കൂടുതൽ ലാഭം നാടനു തന്നെ.’’
വിൽപന വഴി ലഭിക്കുന്ന വരുമാനത്തിലൂടെയാണു വീണ്ടും ആടുകളെ വാങ്ങുന്നത്. പേരൂർക്കട കൊൺകോഡിയ സ്കൂൾ അധ്യാപകനായ പി.ജെ.ബിനുമോന്റെയും ഉണ്ടൽക്കോട് സെന്റ് ജോൺസ് സ്കൂൾ അധ്യാപികയായ പി.എസ്.ബിന്ദുവിന്റെയും മകനാണ് അഭിജിത്. സഹോദരൻ ബിനോയി മൂന്നാം വർഷ ബിരുദ വിദ്യാർഥി.
Content Highlight: Abhijith