കോടതി ജീവനക്കാരിയെ കയ്യേറ്റം ചെയ്ത കേസ്: ഒളിവിൽ പോയ പ്രതികൾ കീഴടങ്ങി
Mail This Article
ഈരാറ്റുപേട്ട∙ കുടുംബ കോടതി ഉത്തരവ് കൈമാറാനെത്തിയ കോടതി ജീവനക്കാരിയെ കയ്യേറ്റം ചെയ്ത കേസിൽ പൂഞ്ഞാർ തെക്കേക്കര കിഴക്കേത്തോട്ടം ജയിംസ് ലൂക്കോസ് (60), മകൻ നിഹാൽ (24) എന്നിവരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇരുവരും ഇന്നലെ ഉച്ചകഴിഞ്ഞു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അവഹേളിച്ചതിനും ഇരുവർക്കുമെതിരെ കേസെടുത്തു. ഇരുവരും കല്ലു കൊണ്ട് ഇടിച്ചെന്നും ആക്രമിച്ചെന്നും ജീവനക്കാരി മൊഴി നൽകിയിരുന്നു.
ജയിംസിന്റെ മകൾ ഹേമയും ഭർത്താവ് അമലും കുടുംബ കോടതിയിൽ വിവാഹ മോചനത്തിനു കേസ് നൽകിയിട്ടുണ്ട്. ജർമനിയിൽ ആയിരുന്ന ഹേമയും അമലും അടുത്തിടെ നാട്ടിലെത്തിയിരുന്നു. ഹേമയും മകൾ ഹെലനും ജർമനിയിലേക്കു തിരികെ പോയി.
ഹെലനെ ജർമനിയിലേക്കു കൊണ്ടു പോകരുതെന്ന അമലിന്റെ ഹർജി കോടതി അനുവദിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കൈമാറാൻ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.
English Summary: Accused surrenders in attacking court employee case