ADVERTISEMENT

ന്യൂയോർക്ക് ∙ നാസയുടെ ബഹിരാകാശ യാത്രികരുടെ സംഘത്തി‍ൽ ഉൾപ്പെട്ട വിദേശി മലയാളി ഡോ. അനിൽ മേനോന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ നോക്കിയാൽ ഞെട്ടും. മെഡിസിനും മെക്കാനിക്കൽ എൻജിനീയറിങ്ങും പോലുള്ള വിഭിന്ന ബ്രാഞ്ചുകളുൾപ്പെടെ പത്തോളം ബിരുദങ്ങളും സർട്ടിഫിക്കേഷനുകളും ലൈസൻസുകളും അദ്ദേഹത്തിനുണ്ട്. 1999 ൽ റോട്ടറി അംബാസഡോറിയൽ ഫെലോയായി ഇന്ത്യയിലെത്തിയപ്പോൾ മാതൃഭാഷയായ മലയാളവും പഠിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഇക്കാലത്ത് രാജ്യത്തെ പോളിയോ നിർമാർജന യജ്ഞത്തിലും സഹകരിച്ചു.

യുഎസിലെ മിനിയപ്പലിസിൽ ജനിച്ച അനിൽ, മിനസോഡയിലെ സെന്റ് പോൾ അക്കാദമിയിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം വിഖ്യാതമായ ഹാർവഡ് സർവകലാശാലയിൽ നിന്ന് 1995 ൽ ന്യൂറോ ബയോളജിയിൽ ബിരുദം നേടി. തുടർന്ന് സ്റ്റാൻഫഡിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റർ ഓഫ് സയൻസ്. പിന്നീട് വൈദ്യമേഖലയിൽ തിരിച്ചെത്തിയ അദ്ദേഹം സ്റ്റാൻഫഡ് മെഡിക്കൽ സ്‌കൂളിൽ നിന്നു 2006 ൽ ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടി. 

എമർജൻസി മെഡിസിൻ, എയ്‌റോ സ്‌പേസ് മെഡിസിൻ, പബ്ലിക് ഹെൽത്ത്, വിൽഡർനെസ് മെഡിസിൻ (പർവതാരോഹണം തുടങ്ങിയവ നടത്തുന്നവർക്കായുള്ള ചികിത്സാരീതി) എന്നിവയിലും അനിലിന് ബിരുദങ്ങളുണ്ട്. ഹെയ്റ്റി ഭൂകമ്പം (2010), നേപ്പാൾ ഭൂകമ്പം (2015) തുടങ്ങിയ ദുരന്തങ്ങളിൽ അദ്ദേഹം അടിയന്തര വൈദ്യസേവനം നടത്തി.

ഗവേഷകൻ, സൈനികൻ

ഹാർവഡിലെ പഠനസമയത്ത് നാഡീവ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന ഹണ്ടിങ്ടൻസ് ഡിസീസ് എന്ന രോഗത്തെപ്പറ്റി ഗവേഷണം നടത്തി. അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനികദൗത്യത്തിലും എവറസ്റ്റ് പർവതത്തിലെ സാഹസിക ദൗത്യങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്. തിയഡോർ ലിസ്റ്റർ അവാർഡ്, നാസ ജെഎസ്‌സി അവാർഡ്, യുഎസ് എയർഫോഴ്‌സ് കൊമെമറേഷൻ മെഡൽ തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ഇരുപതിലധികം ശാസ്ത്ര പ്രബന്ധങ്ങളുടെ രചയിതാവുമാണ്.

സ്‌പേസ് എക്‌സ് കമ്പനിയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യത്തിന്റെ ഫ്ലൈറ്റ് സർജൻ ഡോ.അനിലായിരുന്നു. യാത്രികരുടെ ആരോഗ്യപരിപാലനമായിരുന്നു ചുമതല. പൈലറ്റ് എന്ന നിലയിൽ ആയിരത്തിലധികം മണിക്കൂർ പറന്ന പരിചയവുമുണ്ട്. പരിശീലനം വിജയകരമായി പൂർത്തീകരിച്ചാൽ നാസയുടെ ഭാഗമായി ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന റെക്കോർഡും അദ്ദേഹത്തിനു സ്വന്തമാകും. 

കേരളത്തിന് പ്രത്യേക സ്ഥാനം

കേരളത്തിനു തന്റെ മനസ്സിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് ഡോ. അനിൽ അനുസ്മരിച്ചിട്ടുണ്ട്. മലബാർ മേഖലയിൽ നിന്നുള്ളയാളാണ് അനിലിന്റെ അച്ഛൻ ശങ്കരൻ മേനോൻ. ഭാര്യ അന്നയ്ക്കൊപ്പം 3 വർഷം മുൻപ് അനിൽ കേരളത്തിൽ വന്നിട്ടുണ്ട്. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിൽ ദമ്പതികൾ സന്ദർശനം നടത്തി.

English Summary: Dr. Anil Menon among 10 choosen by NASA as astronants for future missions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com