നമ്പർ തെളിയാത്ത ഫോൺകോൾ: കേരളം തിരിച്ചറിഞ്ഞു, ആ കരുതൽ
![PTI1_10_2019_000068B PTI1_10_2019_000068B](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ 2018 ലെ പ്രളയകാലത്ത് കരുതലിന്റെ കരം നീട്ടിയ സേനാ മേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്ത്. പ്രളയദുരിതം രൂക്ഷമായപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടിയത്. കേരളത്തിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായുള്ള മുഖ്യമന്ത്രിയുടെ യോഗത്തിനു തൊട്ടുപിന്നാലെ ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ.കുര്യാക്കോസിന്റെ മൊബൈൽ ഫോണിലേക്ക് നമ്പർ തെളിയാത്ത ഒരു കോൾ വന്നു. സ്വയം പരിചയപ്പെടുത്തിയ കരസേനാ മേധാവി സ്ഥിതിഗതികൾ വിശദമായി ചോദിച്ചറിഞ്ഞു. പ്രളയം മൂലം കനത്ത നാശനഷ്ടമുണ്ടായ പ്രധാന സ്ഥലങ്ങൾ, നിയോഗിക്കപ്പെട്ട സേനാ വിഭാഗങ്ങളുടെ വിവരങ്ങൾ, മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ എന്നിവയെല്ലാം അന്വേഷിച്ചറിഞ്ഞുള്ള സംഭാഷണം 10 മിനിറ്റോളം നീണ്ടു.
കരസേനയിൽനിന്നു കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് അറിയിക്കണമെന്നും പറഞ്ഞു. ചീഫ് സെക്രട്ടറിയുടെയും റവന്യു വകുപ്പ് മേധാവിയുടെയും ഫോൺ നമ്പർ നൽകാനും ആവശ്യപ്പെട്ടു. പതിവ് ഔപചാരിക രീതികൾ വിട്ടുള്ള ഇടപെടലായിരുന്നു ഇതെല്ലാം. സംയുക്തസേനാ മേധാവിയായ ശേഷം അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുപരിപാടികളിലൊന്ന് കേരള പൊലീസിന്റെ സൈബർ സമ്മേളനമായ ‘കൊക്കൂൺ’ ആയിരുന്നു. കഴിഞ്ഞ മാസം 12നു വിഡിയോ കോൺഫറൻസിലാണ് അദ്ദേഹം സമ്മേളനം ഉദ്ഘാടനം ചെയ്തത്.
English Summary: Bipin Rawat's Kerala relations