തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു നേട്ടം
Mail This Article
തിരുവനന്തപുരം ∙ 10 ജില്ലകളിലെ 32 തദ്ദേശസ്ഥാപന വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു നേട്ടം. 16 സീറ്റിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 11 സീറ്റിൽ യുഡിഎഫ് ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. 4 സീറ്റ് സ്വതന്ത്രർക്കാണ്. സ്വതന്ത്രരിൽ 2 പേർ യുഡിഎഫ് പിന്തുണയോടെയും ഒരാൾ എൽഡിഎഫ് പിന്തുണയോടെയും വിജയിച്ചവരാണ്.
കോൺഗ്രസിൽ നിന്നു രണ്ടു സീറ്റുകൾ സിപിഎം പിടിച്ചെടുത്തപ്പോൾ സിപിഎമ്മിന്റെ രണ്ടു സീറ്റുകൾ മുസ്‌ലിം ലീഗും ഒരെണ്ണം ബിജെപിയും പിടിച്ചെടുത്തു. തിരുവനന്തപുരത്തെ വിതുര, കോട്ടയത്തെ കാണക്കാരി പഞ്ചായത്തുകളിൽ കോൺഗ്രസിനു നഷ്ടമായ സീറ്റുകൾ സിപിഎമ്മിനു നേട്ടമായി.
കണ്ണൂരിലെ എരുവേശി പഞ്ചായത്തിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് സിപിഎം സ്വതന്ത്രൻ നേടി. മലപ്പുറത്തെ പൂക്കോട്ടൂർ, തൃശൂരിലെ കടപ്പുറം പഞ്ചായത്തുകളിലാണു സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകൾ ലീഗ് പിടിച്ചെടുത്തത്.
ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലാണു സിപിഎം സീറ്റ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി കയ്യടക്കിയത്. കൊല്ലത്ത് തേവലക്കര പഞ്ചായത്തിലെ ഒരു വാർഡ് ബിജെപിയിൽ നിന്നു യുഡിഎഫിലെ ആർഎസ്പി പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പു നടന്ന 2 കോർപറേഷൻ വാർഡുകളും (തിരുവനന്തപുരം 1, കൊച്ചി–1) സിപിഎം നിലനിർത്തി.
സിപിഎം തദ്ദേശ ജനപ്രതിനിധികൾ രാജിവച്ച് എംഎൽഎമാരായ 5 വാർഡുകളും എൽഡിഎഫ് നിലനിർത്തി. ഇതിൽ കൂടരഞ്ഞി പഞ്ചായത്തിലെ കുമ്പാറയിൽ 7 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് കടന്നുകൂടിയത്. ഇതു കൂടാതെ കോഴിക്കോട്, ആലപ്പുഴ, പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലുമാണ് ഇങ്ങനെ ഉപതിരഞ്ഞെടുപ്പു നടന്നത്. പാലക്കാട് എരിമയൂർ പഞ്ചായത്തിൽ സിപിഐ സ്ഥാനാർഥിയെ സിപിഎം വിമതൻ തോൽപിച്ചു.
Content Highlight: Kerala Local Body byelection