സഹകരണസംഘം ‘ബാങ്ക്’ അല്ല: ആർബിഐയെ പിന്തുണച്ച് കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് (ആർബിഐ) നിർദേശം പിൻവലിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയതായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അറിയിച്ചു.
ആർബിഐക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് കേന്ദ്രം നിലപാടു വ്യക്തമാക്കിയത്. ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേരിൽ അനധികൃതമായി പ്രവർത്തിക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകേണ്ടത് തങ്ങളുടെ കടമയാണെന്ന് ആർബിഐ അറിയിച്ചിട്ടുണ്ടെന്നും നടപടി നിയമപരമായി പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് എതിരല്ലെന്നും മന്ത്രി പറഞ്ഞു.
സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്തവരിൽനിന്നു നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിർദേശങ്ങളുമായി നവംബർ 22നാണ് റിസർവ് ബാങ്ക് വാർത്തക്കുറിപ്പ് ഇറക്കിയത്. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം പ്രാഥമിക സഹകരണ സംഘങ്ങൾക്കു ലൈസൻസ് ഇല്ലെന്നും ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ (ഡിഐസിജിസി) വഴിയുള്ള ബാങ്ക് നിക്ഷേപസുരക്ഷ ലഭിക്കില്ലെന്നും ആർബിഐ ചൂണ്ടിക്കാട്ടിയിരുന്നു.
English Summary: RBI regulation on cooperative sector: Nirmala Sitharaman slams stand of Kerala