പ്രതിയെ തേടിപ്പോകുമ്പോൾ വള്ളംമുങ്ങി; പൊലീസുകാരന് ദാരുണാന്ത്യം
Mail This Article
പോത്തൻകോട് (തിരുവനന്തപുരം) ∙ കൊലക്കേസ് പ്രതിയായ ഗുണ്ട ഒട്ടകം രാജേഷിനെ തേടിപ്പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം അഞ്ചുതെങ്ങ് കായലിൽ മുങ്ങി പൊലീസുകാരൻ മരിച്ചു. തിരുവനന്തപുരം എസ്എപി ക്യാംപിലെ സിവിൽ പൊലീസ് ഒാഫിസർ ആലപ്പുഴ പുന്നപ്ര സ്വദേശി എസ്.ബാലു (27) ആണ് സാഹസിക ദൗത്യത്തിനിടെ മരിച്ചത്.
ഒപ്പമുണ്ടായിരുന്ന വർക്കല എസ്എച്ച്ഒ പി.എസ്.പ്രശാന്ത്, സിപിഒ പ്രശാന്ത് കുമാർ, വള്ളക്കാരൻ അകത്തുമുറി സ്വദേശി വസന്തൻ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഗുണ്ടാപ്പകയെ തുടർന്ന് ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയിലെ സുധീഷിനെ ഈമാസം 11നു വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് രാജേഷ്.
കായലിലെ ദ്വീപായ പൊന്നിൻതുരുത്തിലേക്കു പോകുമ്പോൾ ഉച്ചയ്ക്കു 12.30നായിരുന്നു അപകടം. രാജേഷ് ഇവിടെ ഒളിവിലുണ്ടെന്നു വിവരം ലഭിച്ചാണ് കാട്ടാക്കട, ആറ്റിങ്ങൽ, വർക്കല ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തിയത്. വർക്കല പണയിൽകടവിൽനിന്നും വക്കം നെടുങ്ങണ്ടയിൽനിന്നും ഇവിടേക്ക് ഏതാണ്ടു തുല്യദൂരമാണ്; അര കിലോമീറ്ററിലേറെ വീതം.
ശിവഗിരിയിൽ പ്രത്യേക ഡ്യൂട്ടിയിലായിരുന്ന ബാലു യാദൃച്ഛികമായാണ് സംഘത്തിന്റെ ഭാഗമായത്. പല സംഘങ്ങളായി പല കടവുകളിൽ നിന്നു തുരുത്തിലേക്കു പോകാനായിരുന്നു പദ്ധതി. പ്രാദേശിക വള്ളങ്ങളെയാണ് ആശ്രയിച്ചത്. ഇതിൽ ആദ്യം പുറപ്പെട്ട ചെറിയ തടിവള്ളമാണു മറിഞ്ഞത്. ആർക്കും ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ല. കരയിൽനിന്നു 100 മീറ്റർ പോയപ്പോഴേക്കും വെള്ളം കയറിയതിനെത്തുടർന്നു വള്ളം മുങ്ങി ചെളിയിൽ പുതഞ്ഞു.
4 പേരും കായലിലേക്കു ചാടി. നീന്തൽ അറിയാമെങ്കിലും ചെളിയിൽ കുടുങ്ങി. മറ്റു 3 പേരും നിലവിളിച്ചു കൈകൾ ഉയർത്തുന്നത് കരയിലുണ്ടായിരുന്ന തൊഴിലുറപ്പു തൊഴിലാളികൾ കണ്ടു. വള്ളത്തിലെത്തിയ മത്സ്യത്തൊഴിലാളികൾ ഇവരെ രക്ഷിച്ചു. എന്നാൽ ബാലുവിനെ കണ്ടെത്താനായില്ല. വെള്ളത്തിനടിയിൽ മുട്ടോളം ചെളിയിൽ പുതഞ്ഞ ബാലുവിനെ പിന്നീടു തിരച്ചിലിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ഇന്ന് 12നു മെഡിക്കൽ കോളജിൽ നിന്ന് എസ്എപി ക്യാംപിലെത്തിച്ച് പൊലീസ് ബഹുമതി അർപ്പിക്കും. തുടർന്നു പുന്നപ്രയിലെ വീട്ടിലേക്കു കൊണ്ടുപോകും. പുന്നപ്ര ആലിശേരിയിൽ (കാർത്തിക) വിമുക്തഭടൻ ഡി. സുരേഷിന്റെയും റിട്ട. ഡപ്യൂട്ടി തഹസിൽദാർ അനില ദാസിന്റെയും മകനായ ബാലു ജനുവരിയിലാണു ജോലിയിൽ ചേർന്നത്. പരിശീലനം പൂർത്തിയാക്കിയ ശേഷം ഒരു മാസം മുൻപു നാട്ടിലെത്തിയിരുന്നു.
സിവിൽ എൻജിനീയറിങ് ബിരുദധാരിയായായ ബാലു എസ്ഐ റാങ്ക്‌ലിസ്റ്റിലുമുണ്ട്. അവിവാഹിതനാണ്. സഹോദരൻ. ബിനു. കുടുംബത്തിനു പൊലീസ് വെൽഫെയർ ബ്യുറോയിൽനിന്ന് അടിയന്തര ധനസഹായമായി 2 ലക്ഷം രൂപ അനുവദിച്ചു.
English Summary: Police man died near Kadakkavoor as the boat on search for accused sank