ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂർണ സാക്ഷരതയുടെ മുഖ്യശിൽപിയുമായ പി.എൻ.പണിക്കരുടെ പൂർണകായ പ്രതിമ തിരുവനന്തപുരത്ത് നാളെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനാവരണം ചെയ്യുന്നത് പണിക്കർ ഓർമയായി കാൽനൂറ്റാണ്ടിനു ശേഷം. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന സന്ദേശവുമായി കേരളീയരെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തിയ പുതു‍വാ‍യിൽ നാരായണ പണിക്കർ സാക്ഷരതാ പ്രസ്ഥാനത്തിന്റെ പരിപോഷ‍കനായിരുന്നു.

ഗ്രന്ഥശാലകൾ ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാകരു‍തെന്ന ചിന്തയോടെ നാട്ടുകാരെ പ്രബുദ്ധരാക്കാൻ അദ്ദേഹം അധ്വാനിച്ചു. വീടുകൾ തോറും കയറി പുസ്തകങ്ങൾ ശേഖരിച്ച്  ജന്മ‍നാട്ടിൽ ‘സനാത‍നധർമം’ വായനശാല സ്ഥാപിച്ചായിരുന്നു അതിനു തുടക്കമിട്ടത്. ഇത്തിരിവെട്ടത്തിൽ തുടങ്ങിയ ഗ്രന്ഥശാല‍കളെല്ലാം പിന്നീട് നാടിന്റെ സാംസ്കാരികകേന്ദ്രങ്ങളായി. ഗ്രന്ഥശാ‍ലകൾക്ക് സംഘടിതരൂപമു‍ണ്ടായതും പണിക്കരുടെ ശ്രമഫല‍മായിരുന്നു.

കോട്ടയം നീലംപേരൂരിൽ ജനിച്ച പി.എൻ.പണിക്കർ, അമ്പലപ്പുഴ കിഴക്കേനടയിലെ പ്രൈമറി സ്കൂൾ അധ്യാപകനായിരിക്കെയാണ് പി.കെ.വിലാസം ലൈബ്രറി‍ പുനഃസംഘ‍ടിപ്പിച്ച് ഗ്രന്ഥശാലാ രംഗത്തു സജീവമായത്. കേരള ഗ്രന്ഥശാല സംഘത്തിന്റെ ആദ്യ സെക്രട്ടറിയായി 1945 ൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 32 വർഷത്തോളം ആ സ്ഥാനത്തു തുടർന്നു. 1970ൽ പാറശാല മുതൽ കാസർകോട് വരെ നടത്തിയ സാംസ്കാരിക ജാഥയും ഗ്രന്ഥശാലാ സ‍മ്മേളനങ്ങളും പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി. 1977ൽ ഗ്രന്ഥശാല സംഘം സർക്കാർ ഏറ്റെടുത്തു. 

1995 ജൂൺ 19നു തിരുവനന്തപുരത്ത് അന്തരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായ‍നദി‍നമായി ആചരിക്കുന്നു. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 19 ദേശീയ വായനദിനമായി പ്രഖ്യാപിച്ചു. തുടർന്നുള്ള ഒരു മാസം വായ‍നമാസ‍മായും ആചരിക്കുന്നു.

വെങ്കലത്തിൽ പൂർണകായ പ്രതിമ

തിരുവനന്തപുരം കോർപറേഷന്റെ ഉടമസ്ഥതയിലുള്ള പൂജപ്പുര പാർക്കിലാണ് പി.എൻ.പണിക്കരുടെ പൂർണകായ പ്രതിമ രാഷ്ട്രപതി അനാ‍വരണം ചെയ്യുന്നത്. 2019 ഡിസംബറിൽ നിർമാണം പൂർത്തിയാക്കിയ പ്രതിമ പിറ്റേവർഷം ജനുവരിയിൽ സ്ഥാപിച്ചെങ്കിലും കോവിഡിനെത്തുടർന്ന് ചടങ്ങ് നീളുകയായിരുന്നു.

വെങ്കലത്തിൽ 11 അടി ഉയരമുള്ളതാണ് പ്രതിമ. 1.25 ടൺ ഭാരം. പീഠ‍ത്തിന് 9 അടി ഉയരം. കെ.എസ്.സിദ്ധ‍നാണ് ശിൽപി. 15 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഇതുവരെ 25 ലക്ഷം രൂപ ചെലവായതായി പി.എൻ.പണിക്കരുടെ മകനും പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ എൻ.ബാലഗോപാൽ പറഞ്ഞു.

English Summary: PN Panicker statue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com