പിങ്ക് പൊലീസിന്റെ അവഹേളനം: ‘നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം ആദിവാസി കുട്ടികൾക്ക്’
Mail This Article
തിരുവനന്തപുരം∙ മൊബൈൽ ഫോൺ മോഷണം ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ 8 വയസ്സുകാരിയെ പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകുമെന്ന് കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ.
സർക്കാർ ഇനിയും മകളെ കരയിപ്പിക്കരുത്. എട്ടുവയസ്സുള്ള കുട്ടിയാണ്. അവൾക്ക് എതിരെ സർക്കാർ അപ്പീൽ പോകരുത്. പണത്തിനു വേണ്ടിയല്ല നീതിക്കു വേണ്ടിയാണ് പോരാടിയത്. ഇപ്പോൾ നീതി ലഭിച്ചെന്നും സിംഗിൾ ബെഞ്ച് വിധിക്ക് എതിരെ സർക്കാർ അപ്പീൽ പോകില്ല എന്നാണു പ്രതീക്ഷയെന്നും ജയചന്ദ്രനും പെൺകുട്ടിയുടെ അമ്മ രേഖയും അറിയിച്ചു.
തുടക്കം മുതൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് ഒപ്പം നിന്ന സർക്കാർ, കുട്ടിക്കു മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകേണ്ട സാഹചര്യം ഇല്ലെന്നുമാണു വാദിച്ചത്. ഈ നിലപാട് തള്ളിയാണു നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു കോടതിയുടെ ഉത്തരവ്.
English Summary: Pink police horror: Compensation amount used for welfare of tribal students