സ്കൂളല്ല മാഷേ, പണിയാണു പ്രശ്നം; സ്കൂളിലെത്താതെ വയനാട്ടിലെ ആദിവാസി കുട്ടികൾ
Mail This Article
കൽപറ്റ ∙ ആദിവാസി വിഭാഗത്തിൽപെട്ട വിദ്യാർഥികളിൽ പലർക്കും കോവിഡ് കാലത്തിനു ശേഷം സ്കൂളിലെത്താനാകുന്നില്ലെന്നു കണക്കുകൾ. വയനാട് ജില്ലയിൽ മാത്രം 4,428 ആദിവാസി വിദ്യാർഥികളാണു നവംബർ ഒന്നിനു ശേഷം ഒരു ദിവസം പോലും സ്കൂളിലെത്താത്തത്. ഇതിൽ 2,000 പേർ പെൺകുട്ടികളാണ്.
സ്കൂളിലെത്താത്ത കുട്ടികളിൽ ഭൂരിപക്ഷവും തോട്ടങ്ങളിൽ പണിക്കു പോവുകയാണെന്ന് ആദിവാസി സംഘടനാ പ്രവർത്തകർ പറയുന്നു. സാമ്പത്തിക സാഹചര്യം അതിനവരെ നിർബന്ധിതരാക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ വിളവെടുപ്പ് സീസണായതു കൊഴിഞ്ഞുപോക്കിനു പ്രധാന കാരണമായി. ഒരു കമുകിൽ കയറിയാൽ 20 രൂപ വരെയാണു കൂലി. ഒരു കിലോ കാപ്പിക്കുരു പറിച്ചു നൽകിയാൽ 5 രൂപയും കുട്ടികൾക്കു ലഭിക്കും. കാപ്പിത്തോട്ടങ്ങളിൽ ജോലിക്കു പോകുന്നവരിൽ പെൺകുട്ടികളാണധികവും. ജോലിക്കിടെ കമുകിൽ നിന്നു വീണു കുട്ടികൾക്കു പരുക്കേറ്റ സംഭവങ്ങളുമുണ്ട്. ഹയർ സെക്കൻഡറിക്കു ശേഷം തുടർപഠനത്തിനു പോകാനാകാതെ തോട്ടങ്ങളിൽ പണിക്കു കയറുന്നവരുമുണ്ട്.
∙ ‘പ്രവേശനത്തിനുള്ള നൂലാമാലകളും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുമാണ് ആദിവാസി വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് അകറ്റുന്നത്. കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വ്യാപകമായതോടെയുണ്ടായ ഡിജിറ്റൽ വിഭജനം ഏറ്റവുമധികം ബാധിച്ചത് ആദിവാസി വിദ്യാർഥികളെയാണ്. ആദിവാസി വിദ്യാർഥികൾക്കായി സംവരണം ചെയ്ത സീറ്റുകൾ മറ്റു വിഭാഗങ്ങൾക്കായി മാറ്റുന്നതും പ്രതിസന്ധിയാണ്.’ – എം.ഗീതാനന്ദൻ (ഗോത്ര മഹാസഭ സംസ്ഥാന കോ ഓർഡിനേറ്റർ)
English Summary: Tribal students in wayanad not able to reach school